ഓപ്പൺ മാർക്കറ്റിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. വിവിധ സ്ഥലങ്ങളിൽ വിൽപ്പന നടത്താനായി കൊണ്ടുവന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
പൂച്ചാക്കൽ: ആലപ്പുഴയില്‍ മാരക മയക്കുമരുന്നു ശേഖരവുമായ് യുവാവ് പിടിയില്‍. എറണാകുളം തമ്മനം മുല്ലേത്ത് ലിജു (44) ആണ് 138 ഗ്രാം എംഡി എം എ യു മായ് പിടിയിലായത്. തൈക്കാട്ടുശ്ശേരി മണപ്പുറം ബസ്സ് സ്റ്റോപ്പിന് സമീപത്ത് നിന്നുമാണ് പൊലീസ് മയക്കുമരുന്ന് കണ്ടെത്തിയത്. ലിജു യാത്ര ചെയ്ത ചേർത്തല - അരുക്കുറ്റി റൂട്ടിലെ സ്വകാര്യ ബസ്സ് പരിശോധിക്കവെയാണ് മയക്കുമരുന്നുമായി ഇയാള്‍ പിടിയിലായത്.
ഓപ്പൺ മാർക്കറ്റിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. വിവിധ സ്ഥലങ്ങളിൽ വിൽപ്പന നടത്താനായി കൊണ്ടുവന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ആലപ്പുഴ ജില്ലയിൽ ഇതു വരെ പിടികൂടിയതിൽ ഏറ്റവും വലിയ അളവ് മയക്കുമരുന്നാണ് ലിജുവില്‍ നിന്നും പിടികൂടിയത്. ജനുവരി 19 മുതൽ 31 നടത്തിയ പരിശോധനയിൽ 4 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിലായിരുന്നു.ഈ കേസ്സിൽ നിന്നും ലഭിച്ച വിവരങ്ങളുടെ സൂചനകളാണ് ഇന്നത്തെ വൻ മയക്ക് മരുന്ന് വേട്ടയിലേക്കെത്തിയത്.
ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജി ജയദേവ് ഐ പി എസ്സിന്റെ നിർദ്ദേശപ്രകാരം ചേർത്തല ഡിവൈഎസ്സ് പി ടി ബി വിജയന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാർഡും നർക്കോട്ടിക്ക് സെൽ ഡിവൈഎസ്സ് പി ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും എസ്സ് എച്ച് ഒ അജയ് മോഹനന്റെ നേതൃത്വത്തിലുള്ള പുച്ചാക്കൽ പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.
സ്പെഷ്യൽ സ്ക്വാർഡ് അംഗങ്ങളായ ജാക്സൺ, ഉല്ലാസ്, സേവ്യർ, ജിതിൻ, അനൂപ്, പ്രവീഷ്, ഗിരീഷ്, എബി തോമസ്സ് ,ശ്യാംകുമാർ, അബിൻ കുമാർ എന്നിവർ നടത്തിയ ആസൂത്രിത നീക്കമാണ് പ്രതിയെ കുടുക്കിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താനായ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.
