യുവതിയെ തട്ടിക്കൊണ്ടുപോയി, കാറില്‍ വെച്ച് ബലമായി താലികെട്ടി; പിന്നില്‍ ബന്ധുവും സുഹൃത്തുക്കളും-വീഡിയോ
താലി കെട്ടുന്നതിന്‍റെ ദൃശ്യങ്ങൾ പ്രതികൾ തന്നെ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഇതിൽ മനംനൊന്ത് യുവതിയുടെ അച്ഛൻ ആത്മഹത്യക്ക് ശ്രമിച്ചു.
ബംഗ്ലുരൂ: യുവതിയെ തട്ടിക്കൊണ്ടുപോയി ബലംപ്രയോഗിച്ച് താലികെട്ടിയ ബന്ധുവും സുഹൃത്തുക്കളും അറസ്റ്റിൽ. കർണാടകത്തിലെ ഹാസനിലാണ് സംഭവം. താലി കെട്ടുന്നതിന്‍റെ ദൃശ്യങ്ങൾ പ്രതികൾ തന്നെ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഇതിൽ മനംനൊന്ത് യുവതിയുടെ അച്ഛൻ ആത്മഹത്യക്ക് ശ്രമിച്ചു. ഹാസനിൽ നിന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ദൃശ്യങ്ങളില്‍ കാണുന്നത് ഒരു കാറിലെ നാല് യുവാക്കളെയാണ് . പിൻസീറ്റിലുളള യുവതിയുടെ കഴുത്തിൽ ബലംപ്രയോഗിച്ച് താലികെട്ടാന്‍ ശ്രമിക്കുകയാണ് യുവാവ്. നിലവിളിക്കുന്ന യുവതി ഇത് തടയാൻ ശ്രമിക്കുന്നുണ്ട്.
സംഭവത്തിന് പിന്നിലുളള കാര്യങ്ങൾ പൊലീസ് പറയുന്നത് ഇങ്ങനെ. ഹാസനിലെ അരനസിക്കര സ്വദേശിയായ യുവതിയെ തട്ടിക്കൊണ്ടുപോയത് അടുത്ത ബന്ധു മനുവും സുഹൃത്തുക്കളും ചേർന്നാണ്. വിവാഹം കഴിക്കണമെന്ന ആവശ്യവുമായി പല തവണ മനു യുവതിയെ സമീപിച്ചിരുന്നു.എന്നാൽ സമ്മതിച്ചിരുന്നില്ല. നഗരത്തിലെ തയ്യൽകടയിൽ ജോലി ചെയ്തിരുന്ന യുവതി തിങ്കളാഴ്ച തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു.
"
ബസ് കാത്ത് നിൽക്കുന്നതിനിടെ എത്തിയ മനുവും കൂട്ടരും വീട്ടിൽ വിടാം എന്ന് പറഞ്ഞ് യുവതിയെ കാറിൽ കയറ്റി. യുവതിയുമായി കാറിൽ കറങ്ങിയ സംഘം ബലംപ്രയോഗിച്ച് താലികെട്ടി. പിന്നീട് രാമനഗരയിലെ ക്ഷേത്രത്തിലെത്തി മാലയിട്ടു. രാത്രി ഒരു ബന്ധുവിന്‍റെ വീട്ടിൽ കഴിയാൻ നിർബന്ധിച്ചു. എന്നാൽ പൊലീസ് സ്ഥലത്തെത്തി യുവതിയെ രക്ഷിക്കുകയായിരുന്നു. മൂന്ന് പേർ അറസ്റ്റിലായി. ഒരാളെ പിടികിട്ടാനുണ്ട്. കാറിലെ ദൃശ്യങ്ങൾ വൈറലായതോടെയാണ് യുവതിയുടെ അച്ഛൻ വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.