14 യെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് 8 വർഷം കഠിന തടവ്
വട്ടിയൂർക്കാവ് നെട്ടയം സ്വദേശി ലാൽ പ്രകാശിനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി എട്ട് വർഷം കഠിന തടവിനും 25,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്.
തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂര്‍ക്കാവിൽ പതിനാലുകാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 8 വർഷം കഠിന തടവ്. വട്ടിയൂർക്കാവ് നെട്ടയം സ്വദേശി ലാൽ പ്രകാശിനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി എട്ട് വർഷം കഠിന തടവിനും 25,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടുതൽ തടവ് അനുഭവിക്കണം. പിഴ തുക ഇരയ്ക്ക് നൽകാനും ജഡ്ജി ആജ് സുദർശന്‍റെ ഉത്തരവിലുണ്ട്. 2013 മേയ് മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പ്രതി ഒമ്പതാം ക്ലാസ്സിൽ പഠിച്ചിരുന്ന കുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് കേസ്.
അതേസമയം, തൃശൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച അമ്മയുടെ സുഹൃത്തിന് ആറ് വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശൂർ ചിറ്റിലപ്പിള്ളി സ്വദേശി പാട്ടത്തിൽ വിനയനെ ആണ് തൃശൂർ ഒന്നാം അഡീ ജില്ലാ ജഡ്ജ് പി എൻ വിനോദ ശിക്ഷിച്ചത്. 2018 മെയ് മാസത്തിൽ ആയിരുന്നു സംഭവം. 15 വയസ് കാരിയായ കുട്ടിയുടെ പിതാവ് നാട്ടിൽ ഉണ്ടായിരുന്നില്ല. അമ്മയുടെ സുഹൃത്തായ പ്രതി വീട്ടിൽ സ്ഥിരമായി വരികയും കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.
കുട്ടി സ്കൂളിലെ ഹെഡ്മിസ്ട്രസ്സിനെ വിവരമറിയിച്ചതോടെ ചൈൽഡ് ലൈൻ മുഖേന പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പേരാമംഗലം പോലീസ് കേസെടുത്ത് കുഞ്ഞിനെ ചൈഡ് വെൽഫെയർ കമ്മിറ്റി മുഖേന ഷെൽട്ടൽ ഹോമിലാക്കി. കുട്ടിയുടെ അമ്മ ആത്മഹത്യ ചെയ്തിരുന്നു.