'മുല്ലപ്പൂ പറിച്ച് തരാം'; കൂട്ടുകാരന്‍റെ ഒന്‍പതു വയസുകാരിയായ മകളെ പീഡിപ്പിച്ച പ്രതിക്ക് 14 വര്‍ഷം കഠിന തടവ്
വീടിന് മുന്നിൽ കളിച്ച് കൊണ്ടിരുന്ന ഒന്‍പതു വയസുകാരിയെ മുല്ലപ്പൂ പറിച്ച് തരാമെന്ന് പറഞ്ഞ് കൊണ്ടുപോയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്.
തൃശൂര്‍: കൂട്ടുകാരന്‍റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് പതിനാല് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. തൃശൂർ ചെമ്മണ്ണൂർ സ്വദേശി സുനിലിനെ ആണ് തൃശൂർ ഒന്നാം അഡീ. ജില്ലാ ജഡ്ജ് പി.എൻ. വിനോദ് ശിക്ഷിച്ചത്. 2011 ഒക്ടോബറിലാണ് പീഡനം നടന്നത്. വീടിന് മുന്നിൽ കളിച്ച് കൊണ്ടിരുന്ന ഒന്‍പതു വയസുകാരിയെ മുല്ലപ്പൂ പറിച്ച് തരാമെന്ന് പറഞ്ഞ് കൊണ്ടുപോയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്.
പിന്നീട് സഹോദരിയോടൊത്ത് കടയിൽ പോയ കുഞ്ഞ് പ്രതിയെ കണ്ട് പേടിച്ച് കാര്യങ്ങൾ മാതാപിതാക്കളോട് പറയുകയായിരുന്നു. ഗുരുവായൂർ പൊലീസ് ആണ് കേസ് അന്വേഷിച്ചത്. വിചാരണ തുടങ്ങിയതിനു ശേഷം പ്രതി ഒളിവിൽ പോയതിനെ തുടർന്ന് വിചാരണ നീണ്ടു പോയി. എന്നാല്‍ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തതോടെ ജാമ്യമില്ലാതെ വിചാരണ പൂർത്തിയാക്കുകയായിരുന്നു.
Read More : വിദ്യാർഥിനിയുടെ പെരുമാറ്റത്തിൽ മാറ്റം, സ്കൂളിൽ കൗൺസിലിംഗിൽ പീഡനം വെളിപ്പെടുത്തി; കണ്ണൂരിൽ അച്ഛൻ അറസ്റ്റിൽ
അതിനിടെ മറ്റൊരു പീഡനക്കേസില്‍ മൂവാറ്റുപുഴ കോടതി പ്രതിക്ക് പത്ത് വർഷം തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു.
കറുകടത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി പീഢിപ്പിച്ച കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. കോതമംഗലം കറുകടം കുഴിക്കാട്ടു കുടി സുധീഷ് (40) നെയാണ് മൂവാറ്റുപുഴ അഡീഷണൽ സെഷൻസ് പോക്സോ കോടതി ജഡ്ജി പി.വി അനീഷ് കുമാർ ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ അഞ്ച് മാസം കൂടി തടവും പ്രതി അനുഭവിക്കണം. 2019 ൽ ആണ് സംഭവം. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ:ജമുന ഹാജരായി. അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ച സംഘത്തിൽ ഇൻസ്പെക്ടർ ടി.ഡി.സുനിൽകുമാർ, സബ് ഇൻസ്പെക്ടർ ജി.രജൻ കുമാർ, എ.എസ്.ഐ വി.എം.രഘുനാഥൻ, സി.പി ഒ മാരായ ഗീരീഷ് കുമാർ, കെ.വി.സജന എന്നിവരാണ് ഉണ്ടായിരുന്നത്.