കേസിൽ തളിപ്പറമ്പ് അതിവേഗ പോക്സോ കോടതിയാണ് വാദം കേട്ട് ശിക്ഷ വിധിച്ചത്. രണ്ടു വകുപ്പുകളിലായി അഞ്ചു വർഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ

കണ്ണൂർ: സ്വകാര്യ ബസിൽ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് അഞ്ച് വർഷം തടവും പിഴയും ശിക്ഷ. കണ്ണൂർ പയ്യാവൂർ സ്വദേശി ജയിംസിനെയാണ് ശിക്ഷിച്ചത്. 2018 ലായിരുന്നു കേസിനാസ്പദമായ സംഭവം. ശ്രീകണ്ഠാപുരത്തു നിന്നും പയ്യാവൂരിലേക്ക് അമ്മയോടൊപ്പം ബസിൽ യാത്ര ചെയ്യുകയായിരുന്ന പതിനൊന്നുകാരന് നേരെയായിരുന്നു അതിക്രമം. മധ്യവയസ്ക്കനായ പ്രതി തൊട്ടടുത്ത സീറ്റിൽ യാത്ര ചെയ്യുകയായിരുന്ന കുട്ടിയെ ഉപദ്രവിച്ചു. നഗ്നതാ പ്രദർശനം നടത്തിയ പ്രതി കുട്ടി ശബ്ദമുണ്ടാക്കിയപ്പോള്‍ രക്ഷപ്പെടാൻ ശ്രമിച്ചു. ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ജയിംസിനെ പിടികൂടി, പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പയ്യാവൂർ പൊലീസ് ആൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷിച്ചു. കേസിൽ തളിപ്പറമ്പ് അതിവേഗ പോക്സോ കോടതിയാണ് വാദം കേട്ട് ശിക്ഷ വിധിച്ചത്. രണ്ടു വകുപ്പുകളിലായി അഞ്ചു വർഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്