പ്രസവിച്ചതിന്റെ പിറ്റേന്ന് ഭാര്യയെ അനസ്തേഷ്യ നൽകി കൊന്നു, ഭര്‍ത്താവിനെ കുടുക്കിയത് സിസിടിവി
ഭാര്യയുടെ മരണത്തിൽ നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ വേണമെന്നാണ് ആശുപത്രിയോട് ഇയാൾ ആവശ്യപ്പെട്ടത്...
ഖമ്മം (തെലങ്കാന) : ഗർഭിണിയായ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു, പ്രസവത്തിന് ഒരു ദിവസത്തിന് ശേഷം അവർ മരിക്കുന്നു. ഇതോടെ ഭാര്യയുടെ മരണത്തിൽ ലാബ് ടെക്നീഷ്യനായ ഭർത്താവ് ആശുപത്രിക്കെതിരെ പ്രതിഷേധവുമായെത്തുന്നു. ഭാര്യയുടെ മരണം ആശുപത്രി ജീവനക്കാരുടെ അനാസ്ഥ കാരണമാണെന്ന് ആരോപിച്ച ഇയാൾ മരണത്തിൽ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെടുന്നു. ഇതുവരെ നടന്നതെല്ലാം നാടകമെന്ന് തെളിയുന്നത് സംഭവം നടന്ന് 40 ദിവസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസങ്ങളിലാണ്. തെലങ്കാനയിലെ ഖമ്മത്താണ് സംഭവം നടക്കുന്നത്.
ഭർത്താവ് ബിക്ഷാം എന്ന യുവാവാണ് ഭാര്യയെ വളരെ രഹസ്യമായി ആശുപത്രിയിൽ വച്ച് തന്നെ കൊലപ്പെടുത്തിയത്. തുടർന്ന് ഭാര്യയുടെ മരണം ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമെന്ന് വരുത്തി തീർക്കുകയും ചെയ്തു. മരണത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടതോടെയാണ് ആശുപത്രി അധികൃതർക്ക് സംശയം തോന്നിയത്. ഇതോടെ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലെ സിസിടിവി പരിശോധിച്ച അന്വേഷണ സംഘം പ്രതി ബിക്ഷാമാണെന്ന് കണ്ടെത്തി.
40 ദിവസം മുമ്പാണ് ബിക്ഷാം തന്റെ രണ്ടാം ഭാര്യ നവീനയെ ഖമ്മം സിറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പ്രവസിച്ച് കിടന്ന നവീനയ്ക്ക് നൽകിയിരുന്ന ഐവി ഫ്ലൂയിഡ് ബോട്ടിലിൽ ഇയാൾ എന്തോ മരുന്ന് കുത്തി വച്ചതായി സിസിടിവിയിൽ നിന്ന് വ്യക്തമായി. അധിക അളവിൽ അനസ്തേഷ്യ മരുന്നാണ് ഇയാൾ കുത്തിവച്ചതെന്ന് പൊലീസ് കണ്ടെത്തി. അനസ്തേഷ്യയുടെ അളവ് കൂടിയതാണ് പ്രസവിച്ച് കിടന്ന നവീനയുടെ മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായതോടെ ബിക്ഷാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കേസെടുത്ത പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
സമാനമായ രീതിയിൽ നേരത്തേ ഖമ്മത്ത് മറ്റൊരു കൊലപാതകം കൂടി നടന്നിരുന്നു. ഭാര്യയും കാമുകനും കൂട്ടാളികളും ചേർന്ന് അനസ്തേഷ്യ മരുന്ന് കുത്തി വച്ച് ഭർത്താവിനെ കൊന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവന്നതും ഖമ്മത്തുനിന്നാണ്.
Read More : കാണാതായ അങ്കിതയുടെ മൃതദേഹം കണ്ടെത്തി, കനാലിൽ തള്ളിയിട്ട് കൊന്നതെന്ന് സമ്മതിച്ച് ബിജെപി നേതാവിന്റെ മകൻ