മകൾ താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്തതിനെ തുടർന്ന് ഭാര്യയേയും മറ്റു രണ്ട് മക്കളേയും കൊലപ്പെടുത്തി മധ്യവയസ്കൻ ആത്മഹത്യ ചെയ്തു. തമിഴ്നാട് നാഗപട്ടണത്താണ് നാടിനെ ഞെട്ടിപ്പിക്കുന്ന  സംഭവം

ചെന്നൈ: മകൾ താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്തതിനെ തുടർന്ന് ഭാര്യയേയും മറ്റു രണ്ട് മക്കളേയും കൊലപ്പെടുത്തി മധ്യവയസ്കൻ ആത്മഹത്യ ചെയ്തു. തമിഴ്നാട് നാഗപട്ടണത്താണ് നാടിനെ ഞെട്ടിപ്പിക്കുന്ന സംഭവം. ഭാര്യയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും മറ്റൊരു കുട്ടിയെയുമാണ് ഇയാൾ കൊന്നത്.

ചായക്കടക്കാരനായ ലക്ഷ്മണൻ ആണ് ഭാര്യയേയും മക്കളേയും കൊന്നതെന്ന് നാഗപട്ടണം പൊലീസ് അറിയിച്ചു. താഴ്ന്ന ജാതിക്കാരനെ മകൾ വിവാഹം ചെയ്തതാണ് കൊലപാതകത്തിനുള്ള പ്രകോപനത്തിലേക്ക് നയിച്ചത്. അതേസമയം വിവാഹിതയായ മകൾ ഭർത്താവിനൊപ്പം സുരക്ഷിതയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

2016-ൽ തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലെ ഉദുമൽപേട്ടയിൽ പട്ടികജാതിക്കാരനായ യുവാവിനെ പട്ടാപ്പകൽ കൊലപ്പെടുത്തിയത് ഉയർന്ന ജാതിയിൽ പെട്ട പെൺകുട്ടിയെ ഭാര്യയാക്കിയതിന്റെ പേരിലായിരുന്നു. യുവാവിന്റെ ഭാര്യയുടെ കുടുംബം തങ്ങളെ വാടകയ്ക്കെടുത്തതാണെന്നായിരുന്നു ഗുണ്ടുകളുടെ വെളിപ്പെടുത്തൽ.

ഹാൻസിനും വ്യാജൻ, നിരോധിത പുകയില ഉത്പന്ന കേന്ദ്രം റെയ്ഡിൽ പിടിയിലായത് നാല് പേർ

മലപ്പുറം: എടച്ചലം കുന്നുംപുറത്തെ നിരോധിത പുകയില ഉത്പന്ന കേന്ദ്രം (Banned Tobacco Products) നടത്തിപ്പുകാരായ നാല് പേരെ കുറ്റിപ്പുറം (Kuttipuram) പൊലീസ് അറസ്റ്റ് ചെയ്തു. രാങ്ങാട്ടൂര്‍ സ്വദേശികളായ കരുവംകാട്ടില്‍ ഫൈസല്‍ ബാബു (32), പാലേത്ത് ഇബ്‌റാഹീം (25), മേലേതില്‍ സുബൈര്‍ (29), പട്ടാമ്പി കൊടുമുണ്ട സ്വദേശി കുന്നത്ത്‌തൊടിയില്‍ മുഹമ്മദ്(32) എന്നിവരാണ് പിടിയിലായത്. ഒരാളെ കൂടി പിടികൂടാനുണ്ട്.നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് വ്യാജമായി നിര്‍മിക്കുന്ന കുന്നുംപുറത്തെ നിര്‍മാണ കേന്ദ്രം നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് റെയ്ഡ് ചെയ്തത്. 

ഹാന്‍സ് നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ ലോഡ് കണക്കിന് ഇറക്കുമതി ചെയ്ത് യന്ത്രം ഉപയോഗിച്ച് പൊടിച്ച് പാക്ക് ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയിരുന്നത്.ആളുകളുടെ ശ്രദ്ധയില്‍പ്പെടാത്ത വിജനമായ പ്രദേശത്തുള്ള വീട്ടില്‍ അസമയത്ത് വാഹനങ്ങള്‍ വരുന്നത് കണ്ട് നാട്ടുകാര്‍ വീട് വളയുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. നാട്ടുകാരെ കണ്ട് ഓടിരക്ഷപ്പെട്ട പ്രതികളാണ് പിടിയിലായത്. 100കിലോ പുകയിലയും 35 ചാക്ക് ഹാന്‍സും ഹാന്‍സ് നിര്‍മിക്കുന്നതിനും പാക്ക് ചെയ്യുന്നതിനുമുള്ള യന്ത്രങ്ങളും ഒരു പിക്കപ്പ് വാനും രണ്ട് ബൈക്കുകളും പൊലീസ് പിടികൂടിയിരുന്നു. അതിനിടെ വ്യാജ ഹാന്‍സ് ഉണ്ടാക്കിയതിനെതിരെ ഹാന്‍സ് കമ്പനിക്കാര്‍ നിയമ നടപടിക്കൊരുങ്ങുന്നതായി വിവരമുണ്ട്. ഇതിനായി കമ്പനി പ്രതിനിധികള്‍ സ്ഥലത്തെത്തി വിവരങ്ങള്‍ അന്വേഷിച്ചതായാണ് വിവരം.

പണത്തിന് അനുസരിച്ച് അപ്പോൾ തൂക്കി നൽകും; ഡിജിറ്റല്‍ ത്രാസുമായി കഞ്ചാവ് വിൽപ്പന, അറസ്റ്റ്

 വണ്ടൂർ: മലപ്പുറം വണ്ടൂരില്‍ ഡിജിറ്റല്‍ ത്രാസ് (Digital weighing machine) കൊണ്ടു നടന്ന് കഞ്ചാവ് (Marijuana) തൂക്കി വില്‍ക്കുന്നതിനിടെ പിടിയിലായ സംഘത്തിന് നിരവധി ഇടപാടുകളുണ്ടെന്ന് പൊലീസ്. വിദ്യാർത്ഥികളായിരുന്നു സംഘത്തിന്‍റെ പ്രധാന ഇരകള്‍. ഇടപടാടുകളെക്കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തിരുവാലി സ്വദേശി ഷിബിൽ, കാരാട് സ്വദേശി ഷബീർ എന്ന കുട്ടിമാൻ എന്നിവരാണ് വണ്ടൂര്‍ പൊലീസിന്‍റെ പിടിയിലായത്. ഇവരില്‍ നിന്ന് 225 ഗ്രാം കഞ്ചാവും അത് തൂക്കി വില്‍ക്കാനുള്ള ഡിജിറ്റല്‍ ത്രാസും പൊലീസ് പിടിച്ചെടുത്തിരുന്നു.നേരത്തെ കഞ്ചാവ് മാഫിയ പൊതികളാക്കിയായിരുന്നു കഞ്ചാവ് ചില്ലറ വില്‍പ്പന നടത്തിയിരുന്നത്. അതില്‍ നിന്ന വ്യത്യസ്ഥമായി ഡിജിറ്റല്‍ ത്രാസ് കൊണ്ടു നടന്ന് ആവശ്യക്കാര്‍ക്ക് അപ്പപ്പോള്‍ തൂക്കി വില്‍ക്കുകയാണ് ഈ സംഘം ചെയ്തിരുന്നത്. വിദ്യാര്‍ത്ഥികളുടെ കയ്യിലുള്ള പണത്തിനനുസരിച്ച് കഞ്ചാവ് തൂക്കി നൽകാനാണ് ത്രാസ് കൂടെ കൊണ്ടു നടന്നിരുന്നതെന്നാണ് ഷിബിലും ഷബീറും പൊലീസിന് നല്‍കിയിട്ടുള്ള മൊഴി. കഞ്ചാവ് ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്ന ഇരുവരുടെ രണ്ട് ബൈക്കുകളും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.