നിറയെ വീടുകളും താമസക്കാരുമുള്ള സ്ഥലത്ത് വെച്ച് യുവാവും യുവതിയും ബൈക്ക് ഓടിക്കുന്നതിനിടെ ചുംബിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. മനീഷ് കുമാർ എന്നയാളാണ് സ്കൂട്ടർ ഓടിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന യുവതിയെ ചുംബിച്ചത്.

സാഹിബാബാദ്: സ്കൂട്ടർ ഓടിക്കുന്നതിനിടെ അപകടകരമായ രീതിയില്‍ വാഹനമോടിച്ച് പരസ്പരം ചുംബിച്ച കമിതാക്കളെ ചോദ്യം ചെയ്ത യുവാവിന് ക്രൂര മര്‍ദ്ദനം. മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായ യുവാവ് മരിച്ചു. ഉത്തര്‍പ്രദേശിലെ സാഹിബാബാദിലാണ് ദാരുണമായ സംഭവം. സ്കൂട്ടർ ഓടിക്കുന്നതിനിടെ ചുംബിച്ച കമിതാക്കളെ ചോദ്യം ചെയ്തതിന്റെ പേരിൽ ജിം ട്രെയിനറായ യുവാവിനെ കോളജ് വിദ്യാർഥികള്‍ സംഘം ചേര്‍ത്ത് മര്‍‌ദ്ദിക്കുകയായിരുന്നു.പച്ചക്കറി മാർക്കറ്റിലെ ജീവനക്കാരനും ജിം ട്രെയ്നറുമായ വിരാട് മിശ്ര എന്ന ഇരുപത്തേഴുകാരനാണ് മര്‍ദ്ദനത്തിനിരയായി മരിച്ചത്. സാഹിബാബാദിലെ എൽആർ കോളജിനു സമീപം ശനിയാഴ്ച വൈകിട്ടാണ് സംഭവം.

നിറയെ വീടുകളും താമസക്കാരുമുള്ള സ്ഥലത്ത് വെച്ച് യുവാവും യുവതിയും ബൈക്ക് ഓടിക്കുന്നതിനിടെ ചുംബിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. മനീഷ് കുമാർ എന്നയാളാണ് സ്കൂട്ടർ ഓടിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന യുവതിയെ ചുംബിച്ചത്. അപകടകരമായ രീതിയില്‍ വാഹനമോടിക്കരുതെന്നും ആളുകൾ തിങ്ങിപ്പാർക്കുന്ന ഇവിടെ ഇത്തരം പ്രവൃത്തികൾ അനുവദിക്കാനാകില്ലെന്നും, മറ്റെവിടെയങ്കിലും പോകാനും വിരാട് മിശ്ര ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ യുവാവ് കോളേജ് വിദ്യാര്‍ത്ഥികളായ സുഹൃത്തുക്കളുമായെത്തി വിരാടിനെ മര്‍ദ്ദിക്കുകയായിരുന്നു. 

തന്നെ തടഞ്ഞതില്‍ പ്രകോപിതനായ മനീഷ് കുമാർ വിരാടിനോട് ദേഷ്യപ്പെട്ടു. കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഇതിന് പിന്നാസെ സുഹൃത്തുക്കളായ വിദ്യാർഥികളെ സംഭവ സ്ഥലത്തേക്ക് മനീഷ് വിളിച്ചുവരുത്തി. അവരെല്ലാം ചേർന്ന് വടിയും ഇഷ്ടികയും ഉപയോഗിച്ച് വിരാടിനെ അതിക്രൂരമായി മർദ്ദിച്ചു. തടയാൻ ശ്രമിച്ചെങ്കിലും അവര്‍ ആക്രമണം തുടര്‍ന്നു. സംഭവത്തിന്‍റെ ബണ്ടി കുമാർ പറയുന്നു. തടയാനെത്തിയ എന്നെയും സംഘം ക്രൂരമായി മർദ്ദിച്ചു, പിന്നീട് അവര്‍ ബൈക്കുകളില്‍ സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു- ബണ്ടികുമാര്‍ പറഞ്ഞു.

മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായ യുവാവിനെ പ്രദേശവാസികളാണ് ഗാസിയാബാദിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആരോഗ്യ നില വഷളായതോടെ ഇയാളെ ദില്ലിയിലെ ആശുപത്രിയിയിലേക്ക് മാറ്റി. തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന മനീഷ് കഴിഞ്ർ ദിവസം രാത്രിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തിന്‍റെ ദൃക്സാക്ഷിയായ ബണ്ടി കുമാറിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കേളേജ് വിദ്യാർഥികളടക്കം ആറ് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വിശദമായ അന്വേഷണം നടക്കുകയാണ്. കുറ്റക്കാരെ കണ്ടെത്തി കൊലക്കുറ്റമടക്കം ചുമത്തി കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Read More : മന്ത്രി വീട്ടിലില്ല, ബില്ലടിച്ചിട്ടും വൈദ്യുതി വിച്ഛേദിച്ച് കെഎസ്ഇബി; വിവാദമായതോടെ പുനഃഥാപിച്ച് തടിയൂരി