മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നിർദേശ പ്രകാരമാണ് നടപടി. മർദനത്തിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മുംബൈ: മധ്യപ്രദേശിൽ വിവാഹ അഭ്യർത്ഥന നിരസിച്ച യുവതിയെ നടുറോഡിൽ ക്രൂരമായി മർദിച്ച യുവാവിന്റെ വീട് സർക്കാർ ഇടിച്ചു നിരത്തി. യുവാവിന്‍റെ ഡ്രൈവിംഗ് ലൈസൻസും റദ്ദാക്കി. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നിർദേശ പ്രകാരമാണ് നടപടി. മർദനത്തിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രേവ ജില്ലയിൽ ബുധനാഴ്ചയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഇരുപത്തിനാലുകാരനായ പങ്കജ് ത്രിപാഠിയാണ് അറസ്റ്റിലായത്. മൗഗഞ്ച് സ്വദേശിയാണ് പത്തൊൻപതുകാരിയായ യുവതി. ഉടൻ വിവാഹം കഴിക്കണമെന്ന് യുവതിയോട് പങ്കജ് ആവശ്യപ്പെട്ട. എന്നാല്‍, യുവതി എതിർത്തു. തൊട്ടുപിന്നാലെയായിരുന്നു ക്രൂര മർദനം എന്നാണ് റിപ്പോര്‍ട്ട്. യുവതിക്ക് ബോധം നഷ്ടപ്പെടുന്നത് വരെ യുവാവ് മർദനം തുടർന്നു. ഇതിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാല ഒളിവിൽ പോയ പങ്കജിനെ ഇന്നാണ് ഉത്തർപ്രദേശിൽ നിന്നും പൊലീസ് പിടികൂടിയത്. പിന്നാലെ നിയമവിരുദ്ധമായി നിർമ്മിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് വീടും ഇടിച്ചു നിരത്തി. 

യുവാവിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം, മര്‍ദനമേറ്റ യുവതി ആശുപത്രിയിൽ ചികിത്സയില്‍ തുടരുകയാണ്. മൊബൈലിൽ മര്‍ദനത്തിന്‍റെ ദൃശ്യങ്ങൾ പകർത്തിയയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പീഡനത്തിനിരയായ യുവതിയും പ്രതിയും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്നും ഇവർ തമ്മിൽ തർക്കമുണ്ടായെന്നും തുടർന്ന് ഇയാൾ യുവതിയെ മർദിക്കുകയായിരുന്നുവെന്നും സബ് ഡിവിഷണൽ ഓഫീസർ ഓഫ് പൊലീസ് (എസ്ഡിഒപി) നവീൻ ദുബെ പറഞ്ഞു.