പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 40 വര്‍ഷം കഠിനതടവ്
കരൂപ്പടന്ന മുസാഫരിക്കുന്ന് സ്വദേശി അറക്കപ്പറമ്പില്‍ ഹിളര്‍ എന്ന മുത്തുവിനെയാണ് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പിഴ അടക്കാത്ത പക്ഷം രണ്ട് വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും.
തൃശ്ശൂർ: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് 40 വര്‍ഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും. പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ പലതവണ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ കരൂപ്പടന്ന മുസാഫരിക്കുന്ന് സ്വദേശി അറക്കപ്പറമ്പില്‍ ഹിളര്‍ എന്ന മുത്തുവിനെയാണ് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പിഴ അടക്കാത്ത പക്ഷം രണ്ട് വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും. പിഴ തുക അതിജീവിതയ്ക്ക് നൽകാനും കോടതി വിധിച്ചു.
അതേസമയം, തൃശ്ശൂർ കുന്ദംകുളത്ത് പോക്സോ കേസിലെ പ്രതിക്ക് കോടതി നാല് വർഷം കഠിന തടവും ശിക്ഷ വിധിച്ചു. 13 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലാണ് ശിക്ഷ. 44കാരനായ ചിറനെല്ലൂർ പട്ടിക്കര സ്വദേശി വാസുദേവനെയാണ് കേസിൽ കുറ്റക്കാരനെന്ന് കണ്ട് ശിക്ഷിച്ചത്. നാല് വർഷം കഠിന തടവിന് പുറമെ 25,000 രൂപ പിഴയും വാസുദേവൻ അടയ്ക്കണം. കുന്ദംകുളം അതിവേഗ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
Also Read: ഗർഭഛിദ്രം തേടി ദില്ലി ഹൈക്കോടതിയെ സമീപിച്ച യുവതിക്ക് നിരാശ
15 കാരി ആറ് മാസം ഗർഭിണി; കുഞ്ഞിനെ ഉടൻ പുറത്തെടുക്കണമെന്ന് കേരള ഹൈക്കോടതി
ആറ് മാസം ഗർഭ കാലാവധി പിന്നിട്ട പതിനഞ്ച് വയസ്സുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാൻ അനുമതി നൽകി ഹൈക്കോടതി. തീരുമാനം വൈകുന്നത് പോക്സോ കേസിലെ അതിജീവിതയുടെ കഠിനവേദനയുടെ ആക്കം കൂട്ടുമെന്ന് കോടതി വിലയിരുത്തി. ജനിക്കുന്ന കുഞ്ഞിന് ജീവനുണ്ടെങ്കിൽ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നും ജസ്റ്റിസ് വി ജി അരുൺ ഉത്തരവിട്ടു.
രാജ്യത്തെ നിലവിലെ നിയമം അനുസരിച്ച് 24 ആഴ്ച അഥവാ ആറ് മാസം കാലാവധി പിന്നിട്ടാൽ ഗർഭച്ഛിദ്രം അനുവദനീയമല്ല. എന്നാൽ പതിനഞ്ച് വയസ്സുകാരിയായ പോക്സോ കേസിലെ അതിജീവിതയുടെ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി തീരുമാനം. ഗർഭാവസ്ഥയിൽ തുടരേണ്ടി വരുന്നത് 15വയസ്സുകാരിയുടെ കഠിന വേദനയുടെ ആക്കം കൂട്ടും. ഇത് ഒഴിവാക്കുന്നതിന് സർക്കാർ ആശുപത്രിയിൽ വെച്ച് കുട്ടിയെ പുറത്തെടുക്കാൻ കോടതി അനുമതി നൽകി. മെഡിക്കൽ സൂപ്രണ്ട് പ്രത്യേക ടീം രൂപീകരിച്ച് ഇതിനുള്ള നടപടികൾ എടുക്കണം. ജനിച്ച് വീഴുന്ന കുഞ്ഞിന് സാധ്യമായ എല്ലാ ചികിത്സയും നൽകി ആരോഗ്യമുള്ള കുഞ്ഞാക്കി മാറ്റണമെന്നും കുഞ്ഞിനെ ഏറ്റെടുക്കാൻ ബന്ധുക്കൾ തയ്യാറല്ലെങ്കിൽ സംസ്ഥാന സർക്കാർ സംരക്ഷണം ഏറ്റെടുക്കണമെന്നും ജസ്റ്റിസ് വി ജി അരുൺ ഉത്തരവിട്ടു.
ആറ് മാസം പിന്നിട്ട അവസ്ഥയിൽ കുഞ്ഞിനെ പുറത്തെടുത്താൽ പലവിധ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത ഉണ്ടെന്നായിരുന്നു മെഡിക്കൽ ടീമിന്‍റെ റിപ്പോർട്ട്. കുഞ്ഞ് തുടർന്ന് ജീവിക്കാനുള്ള സാധ്യത മുപ്പത് ശതമാനമാണ്. നാഡി സംബന്ധമായ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്നും മെഡിക്കൽ ടീം കോടതിയെ അറിയിച്ചു. ഈ സാഹചര്യം നിലനിൽക്കുമ്പോഴും പതിനഞ്ച് വയസ്സുകാരിയുടെ മാനസിക നില പരിഗണിച്ചായിരുന്നു കോടതി തീരുമാനം. കേസ് പത്ത് ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കും.