ശിവണ്ണയുടെ ഭാര്യ കാവ്യ കഴിഞ്ഞാഴ്ച ഹേമന്ത് എന്നയാൾക്കൊപ്പം നാടുവിട്ടിരുന്നു. ശിവണ്ണയുടെ സഹോദരിയുടെ മകനാണ് ഇയാൾ. ആഭരണങ്ങളും പണവും കവർന്നതിന് ശേഷമാണ് കാവ്യ മക്കളെയും ഉപേക്ഷിച്ച് പോയത്.
ബെംഗളൂരു: കർണാടകയിൽ തുംകൂരുവിനടുത്ത് കുനിഗലിൽ ഭാര്യ മരുമകനൊപ്പം ഒളിച്ചോടി പോയതിന് പിന്നാലെ മക്കളെ കൊന്ന് ജീവനൊടുക്കി ഭർത്താവ്. ശിവണ്ണ എന്ന നാൽപ്പതുകാരനാണ് പത്തും ആറും വയസുള്ള രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊന്ന് ജീവനൊടുക്കിയത്. ആഭരണങ്ങളും പണവും കവർന്ന് ഹേമന്ത് എന്നയാൾക്കൊപ്പം നാടുവിട്ട ശിവണ്ണയുടെ ഭാര്യ കാവ്യക്കായി പൊലീസ് അന്വേഷണം തുടങ്ങി.
കുനിഗൽ താലൂക്കിലെ അലക്കരെ എന്ന ഗ്രാമത്തിലാണ് മക്കളെ കൊന്ന് അച്ഛൻ തൂങ്ങിമരിച്ചത്. രാവിലെ വാതിൽ തുറക്കാത്തത് കണ്ട് അയൽവാസികൾ വീട് പരിശോധിച്ചപ്പോഴാണ് ദാരുണ സംഭവം പുറത്തുവന്നത്. മക്കളായ പത്ത് വയസുകാരൻ ജീവനും ആറ് വയസുകാരൻ പ്രാണേഷും കഴുത്തുഞെരിച്ച് കൊല്ലപ്പെട്ട നിലയിലായിരുന്നു. സമീപത്ത് തന്നെ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു നാൽപതുകാരനായ ശിവണ്ണ. ശിവണ്ണയുടെ ഭാര്യ കാവ്യ കഴിഞ്ഞാഴ്ച ഹേമന്ത് എന്നയാൾക്കൊപ്പം നാടുവിട്ടിരുന്നു. ശിവണ്ണയുടെ സഹോദരിയുടെ മകനാണ് ഇയാൾ. ആഭരണങ്ങളും പണവും കവർന്നതിന് ശേഷമാണ് കാവ്യ മക്കളെയും ഉപേക്ഷിച്ച് പോയത്.
ഇതിൽ അസ്വസ്ഥനായിരുന്ന ശിവണ്ണ ഒരാഴ്ചയ്ക്കിപ്പുറം മക്കളെ കൊന്ന് ജീവനൊടുക്കുകയായിരുന്നു. മൂത്ത സഹോദരിയുടെ മരണശേഷം സ്വന്തം വീട്ടിലേക്ക് ഹേമന്തിനെ വിളിച്ചുകൊണ്ടുവന്നത് ശിവണ്ണയാണ്. ഇവിടെ വച്ച് ഹേമന്തും കാവ്യയും അടുത്തു. ഇത് ശിവണ്ണ അറിഞ്ഞതോടെ പ്രശ്നങ്ങൾ ഉണ്ടാകുകയും പഞ്ചായത്തിടപെട്ട് ഒത്തുതീർപ്പാക്കുകയും ആയിരുന്നു. തെറ്റ് പറ്റിയെന്നും ആവർത്തിക്കില്ലെന്നും കാവ്യ പൊലീസിനോടും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വീണ്ടും ഒന്നിച്ച് താമസിക്കുന്നതിനിടെയാണ് കാവ്യ ഹേമന്തിനൊപ്പം നാടുവിട്ടത്. സംഭവത്തിൽ കുനിഗൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

