പല സമയത്തും ഹൃദയമിടിപ്പ് വേഗത്തിലാക്കാനടക്കം ഹാക്കറിന് മൈക്രോചിപ്പിലൂടെ സാധിച്ചിട്ടുണ്ടെന്നാണ് പരാതിക്കാരന്‍  ആരോപിക്കുന്നത്

മുംബൈ: അജ്ഞാതരായ ഹാക്കർ ശരീരത്തിൽ മൈക്രോ ചിപ്പ് ഘടിച്ച് സമൂഹമാധ്യമ അക്കൌണ്ടുകളും ബാങ്ക് അക്കൌണ്ടുകളിലും അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയുമായി യുവാവ്. സംഭവം പരിശോധിക്കാന്‍ ഉത്തരവിട്ട് കോടതി. മഹാരാഷ്ട്രയിലെ മുംബൈയിലാണ് സംഭവം. മുംബൈ മജിസ്ട്രേറ്റ് കോടതിയാണ് പരാതി അന്വേഷിക്കാന്‍ പൊലീസിന് നിർദ്ദേശം നൽകിയിട്ടുള്ളത്. ബോറിവാലി മെട്രോപൊളിറ്റർ മജിസ്ട്രേറ്റ് ബി എന്‍ ചികന്‍ ആണ് ചാർകോപ് പൊലീസിനോട് പരാതി രജിസ്റ്റർ ചെയ്ത് അന്വേഷിക്കാന്‍ നിർദ്ദേശം നൽകിയത്.

തിങ്കളാഴ്ചയാണ് ഇത് സംബന്ധിയായ ഉത്തരവ് പുറത്തിറങ്ങിയത്. പരാതി പരിശോധിച്ച് ഉടനടി റിപ്പോർട്ട് നൽകാനും കോടതി നിർദ്ദേശിച്ചു. പരാതിയുമായി ബന്ധപ്പെട്ടുള്ള എല്ലാ രേഖകളും സൈബർ ക്രൈം വിഭാഗത്തിന് കൈമാറി ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. തന്റെ പുതിയ ജി മെയിൽ അക്കൌണ്ട് അടക്കമുള്ള ഹാക്കർ കരസ്ഥമാക്കിയെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.

പാസ്വേഡ് സുരക്ഷിതമാക്കാനായുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചെങ്കിലും അക്കൌണ്ട് ഹാക്കർ കരസ്ഥമാക്കിയെന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നു. പല സമയത്തും ഹൃദയമിടിപ്പ് വേഗത്തിലാക്കാനടക്കം ഹാക്കറിന് മൈക്രോചിപ്പിലൂടെ സാധിച്ചിട്ടുണ്ടെന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്. വഞ്ചനാക്കുറ്റത്തിന്റെ കീഴിൽ പരാതി വരുമെന്ന് വിശദമാക്കിയാണ് പരിശോധിക്കാന്‍ പൊലീസിന് നിർദ്ദേശം നൽകിയിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം