ദുരിതാശ്വാസ ക്യാമ്പിലും രക്ഷയില്ല? പതിനഞ്ചുകാരനെ ലൈംഗിക വിധേയനാക്കാൻ ശ്രമിച്ചയാൾ വൈക്കത്ത് പിടിയിൽ
മാനസിക വെല്ലുവിളി നേരിടുന്ന 15 കാരന്‍റെ സഹോദരി, സഹോദരനെ മുതിർന്ന ഒരാൾ ഉപദ്രവിക്കുന്നതായി ക്യാമ്പിലുണ്ടായിരുന്നവരെ അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്
വൈക്കം. ദുരിതാശ്വാസ ക്യാമ്പിൽ മാനസിക വെല്ലുവിളി നേരിടുന്ന 15 കാരനെ ലൈംഗികതയ്ക്ക് വിധേയനാക്കാൻ ശ്രമിച്ചയാളെ പൊലിസ് അറസ്റ്റ് ചെയ്തു. വൈക്കം മറവൻതുരുത്ത് ഗവൺമെന്റ് യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. മാനസിക വെല്ലുവിളി നേരിടുന്ന 15 കാരന്‍റെ സഹോദരി, സഹോദരനെ മുതിർന്ന ഒരാൾ ഉപദ്രവിക്കുന്നതായി ക്യാമ്പിലുണ്ടായിരുന്നവരെ അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ക്യാമ്പിലുണ്ടായിരുന്നവർ സഹോദരിയുടെ പരാതി തലയോലപറമ്പ് പൊലിസിനെ അറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മറവൻതുരുത്ത് വാലയിൽ കോളനിയിൽ ബിജു ( 49 ) വിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
ടിക് ടോക് - റീൽസ് താരം ബലാത്സംഗക്കേസിൽ പിടിയിൽ
അതേസമയം തിരുവനന്തപുരത്ത് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത ടിക് ടോക്, റീൽസ് താരം വിനീത് ബലാത്സംഗക്കേസിൽ പൊലീസ് പിടിയിലായെന്നതാണ്. കോളേജ് വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇൻസ്റ്റഗ്രാം റീൽസിലൂടെ പരിചയപ്പെടുന്ന സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്ന ഇയാൾ ഇവരുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകര്‍ത്തിയിരുന്നു. മാത്രമല്ല, ഇവരുമൊത്തുള്ള സ്വകാര്യ ചാറ്റുകൾ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയാണ് വിനീത്. ഇയാളുടെ ഫോൺ പരിശോധിച്ച പൊലീസ് സംഘത്തിന് ഒട്ടേറെ സ്ത്രീകൾ വിനീതിന്റെ വലയിൽ കുടുങ്ങിയതായി കണ്ടെത്തി. കാർ വാങ്ങാൻ ഒപ്പം ചെല്ലാൻ ആവശ്യപ്പെട്ട വിദ്യാർത്ഥിനിയെ തലസ്ഥാനത്തെ സ്വകാര്യ ഹോട്ടലിൽ എത്തിച്ച് ബലാത്സംഗം ചെയ്തു എന്ന പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്. പരിശോധനയിൽ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച മറ്റ് യുവതികളുമായുള്ള സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും കാട്ടി അവരെ ഭീഷണിപ്പെടുത്തി ഇയാൾ പണം തട്ടിയിട്ടുണ്ടോ എന്നുള്ളതും പൊലീസ് അന്വേഷിച്ചു വരികയാണ്.
ടിക് ടോകിൽ വീഡിയോകൾ ഇട്ടാണ് വിനീത് പ്രശസ്തനായത്. പിന്നീട് പല സമൂഹ മാധ്യമങ്ങളിലും വീഡിയോകളിട്ട് ഫാൻസ് വലയം തന്നെയുണ്ടാക്കി. വീട്ടമ്മമാരെയും പെൺകുട്ടികളേയും സമീപിച്ച് സമൂഹ മാധ്യമങ്ങളിൽ വൈറലാകാനുള്ള ടിപ്സ് നൽകി സൗഹൃദം സ്ഥാപിക്കുന്നതാണ് ഇയാളുടെ രീതി. വിനീതിനെതിരെ കൺടോൺമെന്റ് പൊലീസ് സ്റ്റേഷനിൽ മോഷണവും കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ അടിപിടി കേസും ഉള്ളതായി പൊലീസ് പറഞ്ഞു.