Asianet News MalayalamAsianet News Malayalam

റേഷനരി സ്വകാര്യ കമ്പനിക്ക് മറിച്ച് വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ എസ് പി തല അന്വേഷണം

റേഷൻ കടകളിലേക്ക് വിതരണത്തിന് അയച്ച 10 ടണ്‍ അരി സ്വകാര്യ കമ്പനിയുടെ പേരിൽ വിൽപ്പന നടത്താൻ ശ്രമിച്ച സംഭവത്തിലാണ് അന്വേഷണത്തിന് കലക്ടർ അദീല അബ്ദുള്ള ഉത്തരവിട്ടിരിക്കുന്നത്. 

Mananthavady Ration Rice smuggling case investigation
Author
Wayanad, First Published Oct 16, 2020, 12:26 AM IST

വയനാട്: വയനാട് മാനന്തവാടി കെല്ലൂരിൽ 10 ടൺ റേഷനരി സ്വകാര്യ കമ്പനിക്ക് മറിച്ച് വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ എസ്.പി തലത്തിലുള്ള അന്വേഷണത്തിന് ജില്ലാ ഭരണകൂടത്തിന്‍റ നിർദേശം. സപ്ലൈയ്കോ ഉദ്യോഗസ്ഥർക്കും തൊഴിലാളികൾക്കും റേഷൻ കട ഉടമകൾക്കും സംഭവത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. 

മാനന്തവാടി സപ്ലൈയ്ക്കോ ഗോഡൗണിൽ നിന്ന് റേഷൻ കടകളിലേക്ക് വിതരണത്തിന് അയച്ച അരി സ്വകാര്യ കമ്പനിയുടെ പേരിൽ വിൽപ്പന നടത്താൻ ശ്രമിച്ച സംഭവത്തിലാണ് അന്വേഷണത്തിന് കലക്ടർ അദീല അബ്ദുള്ള ഉത്തരവിട്ടിരിക്കുന്നത്. അവശ്യവസ്തു നിയമത്തിനൊപ്പം, ക്രിമിനൽ കേസും തിരിമറിക്ക് കൂട്ട് നിന്നവർക്കെതിരെ എടുക്കാനാണ് കലക്ടറുടെ നിർദേശം. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കൂടുതൽ പേർക്ക് അരിമറിച്ചു വിൽപ്പനയിൽ പങ്കുണ്ടെന്ന് വ്യക്തമായിരുന്നു. 

എന്നാൽ സപ്ലൈയ്കോ ഡിപ്പോ മാനേജരെ മാത്രമാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുള്ളത്. മറിച്ചുവിൽപ്പനക്കായി അരി സൂക്ഷിച്ച റേഷൻ കടയുടമയുടേത് അടക്കം രണ്ട് റേഷൻ കടകളുടെ ലൈസൻസ് റദ്ദ് ചെയ്തെങ്കിലും ഉടമകൾക്കെതിരെ കേസ്സെടുത്തിരുന്നില്ല. എൻ.എഫ്.എസ്.എ ഉദ്യോഗസ്ഥർ, ചുമട്ട് തൊഴിലാളികൾ, അരികടത്തിയ വാഹന ഉടമ, തുടങ്ങിയവരും കേസിൽ പ്രതികളാകും. റേഷൻ അരി സ്വകാര്യ കമ്പനിയുടെ ബ്രാൻഡിൽ ചാക്കുകളിൽ നിറച്ച് ഗോഡൗണിൽ വിൽപ്പനക്ക് സൂക്ഷിച്ചത് നാട്ടുകാരായിരുന്നു പിടികൂടിയത്. 10 ടൺ അരിയാണ് മറിച്ച് വിറ്റത്.അരിക്കടത്തിൽ വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios