വജ്രാഭരണങ്ങളും സ്വർണ്ണാഭരണങ്ങളും ലക്ഷങ്ങൾ വിലമതിക്കുന്ന വാച്ചുകളും ഉൾപ്പെടെ അരക്കോടിയോളം രൂപയുടെ സാധനങ്ങളാണ് പ്രവാസി വ്യവസായിയുടെ വീട്ടിൽ നിന്ന് മോഷണം പോയത്.                                     

ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ പ്രവാസി വ്യവസായിയുടെ വീട്ടിൽ നിന്ന് അരക്കോടി രൂപയിലേറെ വിലവരുന്ന ആഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ അന്തർ സംസ്ഥാന സംഘത്തെ മാന്നാർ പൊലീസ് അതിസാഹസികമായി പിടികൂടി. ഉത്തര്‍പ്രദേശിലെ ബിജിനൂര്‍ ജില്ലയിലെ ഒളിത്താവളത്തില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Add Asianetnews as a Preferred SourcegooglePreferred

ഉത്തർപ്രദേശ് സ്വദേശികളായ മുഹമ്മദ് സൽമാൻ, ആരിഫ്, റിസ്‌വാൻ സൈഫി എന്നിവരെയാണ് മാന്നാർ ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സംഘത്തലവനും കൊടും ക്രിമിനലുമായ മുഹമ്മദ് സൽമാനെ യുപിയിലെ ബിജിനൂർ ജില്ലയില്‍ നിന്നാണ് പിടികൂടിയത്. ബിജിനൂർ ജില്ലാ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങിയ ശേഷം കേരളത്തിൽ എത്തിക്കുകയായിരുന്നു. ബഹ്റൈനിൽ ബിസിനസ് നടത്തുന്ന രാജശേഖരൻ പിള്ളയുടെ കുട്ടമ്പേരൂരിലെ വീട്ടിലും ഡോ. ദിലീപ്കുമാറിന്റെ വീട്ടിലും കഴിഞ്ഞ മാസം 23 ന് രാത്രിയിലാണ് മോഷ്ടാക്കള്‍ എത്തിയത്. വജ്രാഭരണങ്ങളും സ്വർണ്ണാഭരണങ്ങളും ലക്ഷങ്ങൾ വിലമതിക്കുന്ന വാച്ചുകളും ഉൾപ്പെടെ അരക്കോടിയോളം രൂപയുടെ സാധനങ്ങള്‍ പ്രവാസി വ്യവസായിയുടെ വീട്ടിൽ നിന്നും മോഷ്ടിച്ചു. 

പ്രതികളുമായി നടത്തിയ തെളിവെടുപ്പില്‍ ഊട്ടുപറമ്പ് സ്‌കൂളിന് വടക്കുള്ള കാടുപിടിച്ച പുരയിടത്തിൽ നിന്നും വീടുകളിലെ നഷ്ടപ്പെട്ട സിസിടിവിയുടെ ഡിവിആറും വാച്ചുകളും കണ്ടെടുത്തു. ഡോ. ദിലീപ്കുമാറിന്റെ വീട്ടിൽ നിന്നും ഒന്നും നഷ്ടപ്പെട്ടിരുന്നില്ല. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐ.പി.എസിന്റെ നിർദേശാനുസരണം ചെങ്ങന്നൂർ ഡി.വൈ.എസ്.പി എം.കെ ബിനുകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുടുക്കിയത്.