വൈത്തിരി തഹസിൽദാറുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലാണ്‌ തീരുമാനം. അതേസമയം മേപ്പാടി പോളിടെക്നിക് കോളേജിലെ ലഹരി ഉപയോഗത്തിന്‍റെ ഉറവിടം കണ്ടെത്താൻ നർക്കോട്ടിക് സെൽ അന്വേഷണം തുടങ്ങി.

കല്‍പ്പറ്റ: വിദ്യാര്‍ത്ഥി സംഘര്‍ഷമുണ്ടായ വയനാട്ടിലെ മേപ്പാടി പോളിടെക്‌നിക് കോളേജിൽ ഇന്ന് പിടിഎ യോഗം ചേരും. മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ അഞ്ച് വിദ്യാർത്ഥികളെ കോളേജിൽ നിന്ന് പുറത്താക്കാനാണ് തീരുമാനം. കോളേജിലെ മയക്കുമരുന്ന് സംഘങ്ങളുടെ ട്രാബിയോക് എന്ന വാട്സപ്പ് കൂട്ടായ്മ നിരോധിക്കാനാണ് കോളേജ് അധികൃതരുടെ തീരുമാനം. സംഘർഷത്തിലുൾപ്പെട്ട മറ്റ് വിദ്യാർത്ഥികൾക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് പ്രിൻസിപ്പാളിന്‍റെ അധ്യക്ഷതയിൽ ചേരുന്ന പിടിഎ യോഗത്തിൽ തീരുമാനിക്കും.

സഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട കോളേജ് ഡിസംബര്‍ 12 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. കോളേജില്‍ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാന്‍ വൈത്തിരി തഹസീല്‍ദാരുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം സര്‍വ്വകക്ഷി യോഗം ചേർന്നിരുന്നു. കോളേജിലുണ്ടായ സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചതായി പ്രിന്‍സിപ്പള്‍ സി. സ്വര്‍ണ്ണ അറിയിച്ചു.

കോളേജിലെ മയക്കുമരുന്ന് സംഘമായ ട്രാബിയോക്കിനെ ചോദ്യം ചെയ്തത് ചോദ്യം ചെയ്ത എസ്എഫ്ഐ നേതാവ് അപർണ്ണ ഗൗരിയെ ക്രൂരമായി മര്‍ദ്ദിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് മേപ്പാടി പോളി ടെക്നിക്ക് കോളേജിൽ വിദ്യാർത്ഥി സംഘർഷമുണ്ടായത്. കോളേജിലെത്തിയ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്‍റ് അപർണ ഗൗരിയെ മുപ്പതോളം വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പോളിടെക്നിക് കോളേജിലെ മയക്കുമരുന്ന് സംഘത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

 അപര്‍ണയെ ആക്രമിച്ച സംഭവത്തിൽ പ്രതികളായ മേപ്പാടി പോളി ടെക്നിക്‌ കോളേജിലെ അഞ്ച്‌ വിദ്യാർത്ഥികളെ പുറത്താക്കാൻ തീരുമാനം. മൂന്നാം വർഷ വിദ്യാർഥികളായ അഭിനന്ദ്‌, അഭിനവ്‌, കിരൺ രാജ്‌, അലൻ ആന്റണി, മുഹമ്മദ്‌ ഷിബിലി എന്നിവരെയാണ്‌ കോളേജിൽനിന്ന്‌ പുറത്താക്കുക. ഇവർ എംഡിഎംഎ ഉപയോഗിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വൈത്തിരി തഹസിൽദാറുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലാണ്‌ തീരുമാനം. അതേസമയം മേപ്പാടി പോളിടെക്നിക് കോളേജിലെ ലഹരി ഉപയോഗത്തിന്‍റെ ഉറവിടം കണ്ടെത്താൻ നർക്കോട്ടിക് സെൽ അന്വേഷണം തുടങ്ങി. ക്യാംപസിനകത്ത് രൂപം കൊണ്ട ട്രാബിയോക് എന്ന സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

Read More : ഭരണഘടനാ വിരുദ്ധ പ്രസംഗം: സജി ചെറിയാനെ അയോഗ്യനാക്കുമോ? ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്