മകനെ അമ്മിക്കല്ലിന് ഇടിച്ച് കൊന്ന് നെയ്യും മസാലയും ചേര്‍ത്ത് വറുത്ത് അമ്മ; കൊലപാതകം മന്ത്രവാദത്തിനിടെ
വലിയ ചട്ടിയില്‍ മകന്‍റെ ശരീരം നെയ്യും മസാലയും ഒഴിച്ച വറുത്തതായി ഗീതയും പൊലീസിനോട് വിശദമാക്കി. ഇറച്ചി കത്തുന്ന മണം അധികമായതോടെ അത് കുറയ്ക്കാനായി കര്‍പ്പൂരവും ഇടുകയായിരുന്നുവെന്നാണ് ഗീതയുടെ മൊഴി.
കൊല്‍ക്കത്ത: മകനെ അമ്മിക്കല്ലിന് അടിച്ച് കൊന്ന ശേഷം മസാലയും കര്‍പ്പൂരവും പുരട്ടി വറുത്ത് കോരി അമ്മ. പശ്ചിമ ബംഗാളിലാണ് ഞെട്ടിക്കുന്ന സംഭവം. വറുത്ത് കോരിയ മകന്‍റെ ശരീരഭാഗങ്ങള്‍ റോഡിലും ടെറസിലുമായാണ് ഇവര്‍ ഉപേക്ഷിച്ചത്. ഗീത മഹേന്‍സാരിയ എന്ന സ്ത്രീയാണ് ഇരുപത്തിയഞ്ചുകാരനായ മകന്‍ അര്‍ജുനെ മന്ത്രവിധികള്‍ അനുസരിച്ച് കൊലപ്പെടുത്തിയത്. മകനെ കാണാനില്ലെന്ന ഗീതയുടെ ഭര്‍ത്താവ് അനില്‍ മഹേന്‍സാരിയയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളേത്തുടര്‍ന്നാണ് ക്രൂരമായ കൊലപാതകമെന്നാണ് വിവരം. കേസില്‍ അന്വേഷണം തുടങ്ങിയ പൊലീസ് വ്യാഴാഴ്ചയാണ് പാതി കത്തിക്കരിഞ്ഞ നിലയില്‍ മനുഷ്യന്‍റെ എല്ലുകള്‍ ഗീതയുടെ സാള്‍ട്ട് ലേക്കിലെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തുന്നത്.
സംഭവത്തില്‍ ഗീതയും മറ്റൊരു മകനായ വിധുറും പൊലീസ് അറസ്റ്റിലായി. പൂജാമുറിയില്‍ വച്ചാണ് മകന്‍റെ ശരീരം കത്തിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വലിയ പാത്രത്തില്‍ പൊള്ളിയ പാടുകളുണ്ടെന്നും പൊലീസ് വിശദമാക്കി. കത്തിത്തീര്‍ന്ന അസ്ഥിയുടെ അവശിഷ്ടങ്ങള്‍ ഒരു ടവലില്‍ പൊതിഞ്ഞ് രണ്ട് പേരും ചേര്‍ന്ന് ടെറസില്‍ കൊണ്ടിടുകയായിരുന്നു. വലിയ ചട്ടിയില്‍ മകന്‍റെ ശരീരം നെയ്യും മസാലയും ഒഴിച്ച വറുത്തതായി ഗീതയും പൊലീസിനോട് വിശദമാക്കി. ഇറച്ചി കത്തുന്ന മണം അധികമായതോടെ അത് കുറയ്ക്കാനായി കര്‍പ്പൂരവും ഇടുകയായിരുന്നുവെന്നാണ് ഗീതയുടെ മൊഴി.
കൊലപാതകം , തട്ടിക്കൊണ്ടുപോകല്‍, ഗൂഡാലോചന, തെളിവ് നശിപ്പിക്കല്‍ അനുസരിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. കുടുംബ പ്രശ്നങ്ങള്‍ അവസാനിക്കാന്‍ മൂത്ത മകനെ ഗീത ബലികൊടുത്തതായാണ് പൊലീസ് സംഭവത്തേക്കുറിച്ച് പറയുന്നത്. എന്നാല്‍ ഭാര്യ മന്ത്ര വിദ്യകള്‍ പരിശീലിക്കാന്‍ തുടങ്ങിയതോടെയാണ് വീട് വിട്ടതെന്നാണ് അനില്‍ പൊലീസിനോട് പറയുന്നത്. അര്‍ജുന്‍ ആയിരുന്നു ബിസിനസ് നോക്കിയിരുന്നതെന്നാണ് അനില്‍ പറയുന്നത്. ജാമ്യത്തിന് പകരം ഭാര്യയ്ക്കും മകനും മാനസിക തകരാറിനുള്ള ചികിത്സ നല്‍കണമെന്നാണ് പൊലീസിനോട് അനില്‍ ആവശ്യപ്പെടുന്നത്.
അനിലിന്‍റേയും ഗീതയുടേയും ജീവിത്തേക്കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരമാണ്. 1988ലാണ് അനിലും ഗീതയും വിവാഹിതരാവുന്നത്. 2002ല്‍ ഇവര്‍ തമ്മില്‍ വിവിഹമോചനത്തിന് കേസ് നല്‍കി. 2003ല്‍ വഞ്ചനാക്കേസില്‍ ജയില്‍ കഴിയുന്ന ഭര്‍ത്താവ് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി ഗിത പരാതി നല്‍കുന്നു. 2005ല്‍ ഗീത ഹൂബ്ലി നദിയില്‍ ചാടി മരിക്കാന്‍ ശ്രമിക്കുന്നുവെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ രക്ഷിക്കുന്നു. 2006ല്‍ അനിലും ഗീതയും സാള്‍ട്ട് ലേക്ക് എന്ന സ്ഥലത്തെക്ക് താമസിക്കാനെത്തുന്നു. വീണ്ടും കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായതിന് പിന്നാലെ 2019 ഓഗസ്റ്റില്‍ സാള്‍ട്ട് ലേക്കിലെ വീട് വിട്ട് അനില്‍ തനിയെ ജീവിക്കാന്‍ തുടങ്ങുന്നു. 2020 ഒക്ടോബറില്‍ ഗീത ഈ വീട് ഉപേക്ഷിച്ച് രണ്ട് മക്കളുമായി റാഞ്ചിയിലേക്ക് പോവുന്നു. ഭാര്യവീട്ടുകാരില്‍ നിന്ന് മൂത്തമകന്‍ റാഞ്ചിയില്‍ ഇല്ലെന്ന് മനസിലാക്കിയ അനില്‍ പൊലീസിനെ സമീപിക്കുന്നു.