മുംബൈയിൽ ബിസിനസുകാരിയെ മീറ്റിങ്ങിനെന്ന വ്യാജേന വിളിച്ചുവരുത്തി തോക്കിൻമുനയിൽ നിർത്തി നഗ്നയാക്കി വീഡിയോ പകർത്തിയതായി പരാതി.
മുംബൈ: മുംബൈയിൽ ബിസിനസുകാരിയെ തോക്കിൻമുനയിൽ നിർത്തി നഗ്നയാക്കി വീഡിയോ പകർത്തിയതായും പുറത്തു പറഞ്ഞാൽ ഫോട്ടോകളും വീഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി. ഫ്രാങ്കോ-ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽസിന്റെ മാനേജിംഗ് ഡയറക്ടറും സ്ഥാപക അംഗവുമായ ജോയ് ജോൺ പാസ്കൽ പോസ്റ്റിനെതിരെയാണ് യുവതി മുംബൈ പൊലീസിൽ നൽകിയ പരാതി.
51 കാരിയായ ബിസിനസുകാരിയെ, ജോയ് ജോൺ പാസ്കൽ പോസ്റ്റ് ഒരു മീറ്റിംഗിനെന്ന വ്യാജേന ഫ്രാങ്കോ-ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽസിന്റെ (എഫ്ഐപിപിഎൽ) ഓഫീസിലേക്ക് ക്ഷണിച്ചു. അവിടെവെച്ച്, അവരെ പീഡിപ്പിക്കുകയും തോക്കിൻമുനയിൽ നിർത്തി വസ്ത്രങ്ങൾ അഴിക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്ന് പറയുന്നു. സ്ത്രീയെ അസഭ്യം പറയുകയും നഗ്ന വീഡിയോകളും ഫോട്ടോകളും പകർത്തുകയും ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ അവ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
യുവതി മുംബൈ പോലീസിൽ പരാതി നൽകുകയും പോസ്റ്റിനും മറ്റ് അഞ്ച് പേർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ലൈംഗിക പീഡനം, ആക്രമണം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇരയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിയുടെ പങ്ക് അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.


