തൃശ്ശൂരിൽ അഭിഭാഷകനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം
അക്രമി ഓഫീസിനകത്ത് കയറി അഭിഭാഷകന്‍റെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു.
തൃശ്ശൂര്‍: തൃശ്ശൂരിൽ അഭിഭാഷകനെ ഓഫീസിൽ അതിക്രമിച്ച് കയറി പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. പ്രമുഖ ക്രിമിനൽ അഭിഭാഷകൻ പി.കെ സുരേഷ് ബാബുവിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ തൃശ്ശൂർ വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അയ്യന്തോളിൽ കോടതിക്ക് സമീപം വീടിനോട് ചേർന്നുള്ള ഓഫീസിലെത്തിയാണ് അഭിഭാഷകനു നേരെ ആക്രമണമുണ്ടായത്. അക്രമി ഓഫീസിനകത്ത് കയറി അഭിഭാഷകന്‍റെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചു. അഭിഭാഷകന്‍ ഓഫീസിൽ നിന്നും ഉടൻ പുറത്ത് കടന്നതിനാൽ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
അക്രമണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് അഭിഭാഷകൻ ആരോപിക്കുന്നു ചാലക്കുടി സ്വദേശി രാധാകൃഷ്ണനാണ് ആക്രമണത്തിന് പിന്നിലെന്ന് അഭിഭാഷകൻ വ്യക്തമാക്കി. ചില തെറ്റിദ്ധാരണകൾ മൂലമാണ് ഇയാൾ തന്നെ ആക്രമിച്ചത്. വധഭീഷണി നിലനിൽക്കുന്നതിനാൽ വീടിനു പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നും സുരേഷ് ബാബു പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona