സര്‍ക്കാര്‍ ആശുപത്രിയില്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടയാളുടെ പാര്‍ട്ടി, സ്ത്രീയും മദ്യവും; ഞെട്ടി പൊലീസ്
ആശുപത്രിയിലെ വാര്‍ഡിലെ പ്രധാന ജീവനക്കാരനും നാല് സെക്യൂരിറ്റി ജീവനക്കാരും അറിഞ്ഞാണ് ഈ സ്ത്രീയെ ആശുപത്രിക്കുള്ളില്‍ കയറ്റി വിട്ടത് എന്ന് പൊലീസ് കണ്ടെത്തി.
പാറ്റ്ന: സര്‍ക്കാര്‍ ആശുപത്രിയിലെ തടവുകാരുടെ വാര്‍ഡില്‍ പ്രവേശിക്കപ്പെട്ട പ്രതിയെ കോള്‍ ഗേളിനും മദ്യത്തിനൊപ്പം പിടികൂടി പൊലീസ്. വൈശാലി ജില്ലയിലെ ഹാജിപൂര്‍ സര്‍ദാര്‍ ആശുപത്രിയിലാണ് എല്ലാവരെയും ഞെട്ടിച്ച സംഭവം നടന്നത്.
രഹസ്യവിവരത്തെ തുടര്‍ന്ന് ബുധനാഴ്ചയാണ് ആശുപത്രിയില്‍ പൊലീസ് പരിശോധന നടത്തിയത്. ഒരു കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട അമിത് കുമാര്‍ എന്നയാളെയാണ് ഒരു സ്ത്രീക്കൊപ്പം പൊലീസ് കണ്ടെത്തിയത്. തടവുകാരുടെ വാര്‍ഡില്‍ ഇയാളെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആശുപത്രിയിലെ ലഹരി വിമുക്ത കേന്ദ്രത്തിന്‍റെ വാര്‍ഡില്‍ നിന്നാണ് ഇയാളെ പൊലീസ് ഒരു സ്ത്രീക്കൊപ്പം കണ്ടെത്തിയത്, ബിഹാര്‍ പൊലീസ് അറിയിച്ചു.
ആശുപത്രിയിലെ വാര്‍ഡിലെ പ്രധാന ജീവനക്കാരനും നാല് സെക്യൂരിറ്റി ജീവനക്കാരും അറിഞ്ഞാണ് ഈ സ്ത്രീയെ ആശുപത്രിക്കുള്ളില്‍ കയറ്റി വിട്ടത് എന്ന് പൊലീസ് കണ്ടെത്തി. ഇവര്‍ സ്ഥിരമായി ഇത്തരം കാര്യങ്ങള്‍ ചെയ്യാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. സ്ത്രീയെയും, വാര്‍ഡ് ജീവനക്കാരനെയും, സുരക്ഷ ജീവനക്കാരെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
'ഈ റെയ്ഡിന് ഇടയില്‍ കുറ്റവാളിയെ ഒരു സ്ത്രീക്കൊപ്പം കണ്ടെത്തി, ഇതില്‍ വിശദമായ അന്വേഷണം നടത്തും' -വൈശാലി എസ്പി മനേഷ് കുമാറിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സെക്യൂരിറ്റി ജീവനക്കാര്‍ ഇത്തരം കാര്യങ്ങളില്‍ വലിയതോതില്‍ പങ്കുണ്ടെന്നും എസ്.പി പറഞ്ഞു.
അതേ സമയം കഴിഞ്ഞ ആഴ്ച ബിഹാറിലെ മധേപൂരിലെ എസ്.പിയുടെ ഔദ്യോഗിക ഫോണ്‍ ഒരു ലൈംഗിക തൊഴിലാളിയില്‍ നിന്നും കണ്ടെത്തിയത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. മധേപൂര എസ്പിയായ രാജേഷ് കുമാര്‍ നാല് ദിവസത്തെ അവധിയില്‍ പോയപ്പോള്‍ ഫോണ്‍ ഡിസിപിയായ അമര്‍ കാന്ത് ചൌബെയെ ഏല്‍പ്പിച്ചു.
എന്നാല്‍ ഈ മൊബൈല്‍ ഫോണ്‍ ഡിസിപിയുടെ വീട്ടില്‍ നിന്നും നഷ്ടപ്പെടുകയായിരുന്നു. പിന്നീട് അത് സ്വിച്ച് ഓഫായി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഈ മാസം ആദ്യം ഫോണ്‍ അടുത്ത ജില്ലയായ സഹര്‍ഷയില്‍ ഉണ്ടെന്ന് പൊലീസ് കണ്ടെത്തി. അത് ഒരു ലൈംഗിക തൊഴിലാളിയുടെ കൈയ്യിലായിരുന്നു.
കാർ വാടക നൽകാതെ മുങ്ങി, പിന്നാലെ പൊലീസ് അന്വേഷണം; ഒടുവിൽ പിടികൂടിയത് എംഡിഎംഎയും കഞ്ചാവുമായി