സാനിറ്റൈസറിന്‍റെ മറവിലെ സ്പിരിറ്റ് കടത്ത്; പിടികൂടിയത് മദ്യത്തിനുള്ള സ്പിരിറ്റ്
സാനിറ്റൈസറിനെന്ന വ്യാജേന മുത്തങ്ങയിലൂടെ സ്പിരിറ്റ് കടത്തുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ്‍ വാർത്ത നല്‍കിയിരുന്നു
മുത്തങ്ങ: സാനിറ്റൈസര്‍ നിർമ്മാണത്തിനെന്ന വ്യാജേന കടത്തിയത് വീര്യം കൂടിയ സ്പിരിറ്റെന്ന് രാസപരിശോധനാഫലം.കോഴിക്കോട് ലാബില്‍ നടത്തിയ പരിശോധനയിലാണ് മദ്യം ഉണ്ടാക്കാനായി ഉപയോഗിക്കുന്ന എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളാണെന്ന് വ്യക്തമായത്. സാനിറ്റൈസറിനെന്ന വ്യാജേന മുത്തങ്ങയിലൂടെ സ്പിരിറ്റ് കടത്തുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ്‍ വാർത്ത നല്‍കിയിരുന്നു
മുത്തങ്ങയില്‍ വെച്ച് മെയ് ആറിനാണ് പതിനോരായിരും ലിറ്റര്‍ സ്പിരിറ്റ് പിടികൂടുന്നത്. ഉന്നത ഗുണനിലവാരമുള്ള മദ്യമുണ്ടാക്കുന്ന സ്പിരിറ്റാണ് പിടികൂടിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അന്നുതന്നെ പറഞ്ഞിരുന്നു. സ്ഥിരീകരിക്കാന്‍ കോടതിയുടെ നിര്‍ദ്ദേശത്തോടെ കോഴിക്കോട് ലാബിലേക്ക് സാമ്പിളുകള്‍ അയച്ചെങ്കിലും തുടര്‍ നടപടികളോന്നുമുണ്ടായില്ല.
രണ്ടുമാസമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്ന ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയോടെയാണ് വീണ്ടും ഉദ്യോഗസ്ഥര്‍ ലാബിനെ സമീപിക്കുന്നത്. സാനിറ്റൈസറിനുപയോഗിക്കുന്ന സ്പിരിറ്റല്ലെന്നാണ് പരിശോധന ഫലം. ഇത് നാളെ ബത്തേരി കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് പ്രതികളെ പിടികൂടാനുള്ള നടപടികള്‍ തുടങ്ങുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര‍്‍ നല്‍കുന്ന സൂചന.
അതേസമയം കൂടുതല് സ്പിരിറ്റ് അതിര്‍ത്ഥി കടന്നിട്ടുണ്ടെന്ന വിവരത്തെ കുറിച്ച് ഇതുവരെ അന്വേഷണം തുടങ്ങിയിട്ടില്ല. ഇതിനിടെ സ്പിരിറ്റ് കടത്തുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥര‍്ക്ക് വിവിരം നല്‍കിയ ഇബ്രാഹിമിന്റെ രഹസ്യമോഴിയെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. മലപ്പുറം കോടതിയിലായിരിക്കും മോഴിയെടുക്കുക.