Police : സിന്ധുവും മകനും പൊള്ളലേറ്റ് മരിച്ച സംഭവം, പൊലീസ് വീഴ്ച അന്വേഷിക്കണമെന്ന് കുടുംബം, ഇനി നിയമ പോരാട്ടം
മരണത്തിന് ശേഷം അറസ്റ്റിലായ അയൽവാസി ദിലീപിനെതിരെ സിന്ധു മുമ്പ് പൊലീസിന് പരാതി നല്‍കിയിരുന്നു. ദിലീപിന്‍റെ ശല്ല്യത്തെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് സിന്ധു ഞാറക്കൽ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. ഇയാള്‍ക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കണം എന്നായിരുന്നു ആവശ്യം
എറണാകുളം: നായരമ്പലത്ത് (Nayarambalam) സ്വകാര്യ ആശുപത്രി ജീവനക്കാരി സിന്ധുവും മകനും പൊള്ളലേറ്റ് മരിച്ച (Burn To Death) സംഭവത്തിൽ പൊലീസ് (Kerala Police) അന്വേഷണത്തിലെ വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിന്ധുവിന്‍റെ( Sindhu) കുടുംബം നിയമപോരാട്ടത്തിനൊരുങ്ങുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് എറണാകുളം റൂറൽ എസ്പിക്ക് പരാതി നൽകും.
മരണത്തിന് ശേഷം അറസ്റ്റിലായ അയൽവാസി ദിലീപിനെതിരെ സിന്ധു മുമ്പ് പൊലീസിന് പരാതി നല്‍കിയിരുന്നു. ദിലീപിന്‍റെ ശല്ല്യത്തെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് സിന്ധു ഞാറക്കൽ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. ഇയാള്‍ക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കണം എന്നായിരുന്നു ആവശ്യം. പക്ഷേ ഞാറക്കൽ പൊലീസ് കാര്യമായി ഒന്നും ചെയ്തില്ലെന്ന് സിന്ധുവിന്‍റെ അച്ഛനും അമ്മയും പറയുന്നു. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
നിലവിൽ ആത്മഹത്യ പ്രേരണക്കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മരണം നടന്ന ദിവസം ഇയാൾ സിന്ധുവിന്റെ വീട്ടിൽ എത്തിയിരുന്നോ, ഇവർ തമ്മിൽ എന്തെങ്കിലും വാക്കുതർക്കമുണ്ടായോ തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
നായരമ്പലത്തെ വീട്ടമ്മയുടെ ആത്മഹത്യ; അയല്‍വാസി ശല്ല്യപ്പെടുത്തിയതിന് തെളിവ്, അറസ്റ്റ്
ഇതിനിടെ എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സിന്ധുവിന‍്റെ വീടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു. സിന്ധുവിന്റെ പരാതി കിട്ടിയിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത പൊലീസും മരണത്തിന് ഉത്തരവാദികളെന്ന് ഷിയാസ് പറഞ്ഞു