ചില സ്റ്റാഫ് അംഗങ്ങൾ ഗൈനക്കോളജി വാർഡിൽ വച്ച് മൊബൈൽ ഫോണിൽ ഗർഭിണിയുടെ ഫോട്ടോകൾ എടുക്കുകയും ആ ചിത്രങ്ങൾ വിവിധ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പങ്കിടുകയും ചെയ്തു..
ഇസ്ലാമാബാദ്: പ്രസവത്തിനിടെ കുഞ്ഞ് മരിക്കുന്നത് ചിലപ്പോഴൊക്കെ സംഭവിക്കാറുണ്ട്. എന്നാൽ പ്രവസ സമയത്ത് ആരോഗ്യപ്രവർത്തകരുടെ അനാസ്ഥ കാരണം കുഞ്ഞിന്റെ തലയറുത്ത സംഭവമാണ് ഇപ്പോൾ പാക്കിസ്ഥാനിൽ നിന്ന് പുറത്തുവരുന്നത്. 32 കാരിയുടെ പ്രസവസമയത്താണ് ആശുപത്രി കുട്ടിയുടെ തലയറുത്തത്. ഉടൽ പുറത്തും തല ഗർഭപാത്രത്തിലും അവശേഷിച്ച സ്ത്രീയുടെ നില ഗുരുതരമായതോടെയാണ് ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയത്.
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഒരു ഗ്രാമീണ ആരോഗ്യ കേന്ദ്രത്തിലെ അനുഭവപരിചയമില്ലാത്ത ജീവനക്കാരാണ് പ്രസവസമയത്ത് അമ്മയുടെ ഗർഭപാത്രത്തിനുള്ളിൽ ഗർഭസ്ഥ ശിശുവിനെ ശിരഛേദം ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും കുറ്റക്കാരെ കണ്ടെത്താനും മെഡിക്കൽ അന്വേഷണ ബോർഡ് രൂപീകരിച്ചിരിക്കുകയാണ് സർക്കാർ.
താർപാർക്കർ ജില്ലയിലെ വിദൂര ഗ്രാമത്തിൽ നിന്നുള്ള സ്ത്രീയെ പ്രസവവേദനയോടെ ആദ്യം എത്തിച്ചത് പ്രദേശത്തെ ഒരു റൂറൽ ഹെൽത്ത് സെന്ററിലേക്കാണ്. എന്നാൽ ഇവിടെ വനിതാ ഗൈനക്കോളജിസ്റ്റ് ലഭ്യമല്ലാത്തതിനാൽ അവിടുത്തെ ആരോഗ്യപ്രവർത്തകരാണ് പ്രസവമെടുത്തത്. ഇവർ കുഞ്ഞിന്റെ തല പ്രസവത്തിനിടെ അറുത്തുമാറ്റി. ഇതോടെ തലഭാഗം ഗർഭപാത്രത്തിൽ തന്നെ അവശേഷിപ്പിക്കുകയായിരുന്നുവെന്ന് ലിയാഖത്ത് യൂണിവേഴ്സിറ്റി ഒഫ് മെഡിക്കൽ ആന്റ് ഹെൽത്ത് സയൻസിലെ (എൽയുഎംഎച്ച്എസ്) ഗൈനക്കോളജി വിഭാഗം തലവൻ പ്രൊഫ. റഹീൽ സിക്കന്ദർ പറഞ്ഞു.
യുവതിയുടെ നില അതീവ ഗുരുതരമായതോടെ ഇവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സാ സൗകര്യമില്ലാത്തതിനാൽ അവിടെ നിന്ന് എൽയുഎംഎച്ച്എസിലെത്തിക്കുകയായിരുന്നു. ഇവിടെ വച്ച് നടന്ന ശസ്ത്രക്രിയയിലാണ് ഗർഭപാത്രത്തിൽ അവശേഷിച്ച ഭാഗം പുറത്തെടുത്ത് യുവതിയുടെ ജീവൻ രക്ഷിച്ചത്. കുഞ്ഞിന്റെ തല അകത്ത് കുടുങ്ങിയതായും അമ്മയുടെ ഗർഭപാത്രം പൊട്ടിയതായും ശസ്ത്രക്രിയയിലൂടെ വയറു തുറന്ന് തല പുറത്തെടുത്ത് ജീവൻ രക്ഷിക്കേണ്ടി വന്നതായും ഡോ.സിക്കന്ദർ പറഞ്ഞു.
ഭയാനകമായ പിഴവ് സംഭവിച്ച സാഹചര്യത്തിൽ സിന്ധ് ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറൽ ഡോ. ജുമാൻ ബഹോട്ടോ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടു. എന്താണ് സംഭവിച്ചതെന്ന് അന്വേഷണ സമിതികൾ കണ്ടെത്തുമെന്ന് അദ്ദേഹം പറഞ്ഞു, പ്രത്യേകിച്ച് ചക്രോയിലെ ആർഎച്ച്‌സിയിൽ ഗൈനക്കോളജിസ്റ്റിന്റെയും വനിതാ ജീവനക്കാരുടെയും അഭാവം അന്വേഷിക്കും.
സ്‌ട്രെച്ചറിൽ കിടന്ന യുവതിയുടെ വീഡിയോ പകർത്തിയെന്ന റിപ്പോർട്ടുകളും അന്വേഷണ സമിതി പരിശോധിക്കും. ചില സ്റ്റാഫ് അംഗങ്ങൾ ഗൈനക്കോളജി വാർഡിൽ വച്ച് മൊബൈൽ ഫോണിൽ ഗർഭിണിയുടെ ഫോട്ടോകൾ എടുക്കുകയും ആ ചിത്രങ്ങൾ വിവിധ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പങ്കിടുകയും ചെയ്തതായാണ് റിപ്പോർട്ട്.
