തിരുവനന്തപുരത്ത് ഭർത്തൃവീട്ടിൽ യുവതി കഴുത്തറുത്ത് മരിച്ച നിലയിൽ
കല്ലമ്പലം മുത്താന സ്വദേശി ആതിരയെ (24) ആണ് ഭർത്താവിന്റെ വീട്ടിലെ ബാത്‌റൂമിൽ കഴുത്തു മുറിഞ്ഞു മരിച്ച നിലയിൽ കണ്ടത്. ഒന്നര മാസം മുൻപായിരുന്നു വിവാഹം.
തിരുവനന്തപുരം: കല്ലമ്പലത്ത് യുവതിയെ ഭർത്താവിന്റെ വീട്ടിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. കല്ലമ്പനം മുത്താന സുനിതഭവനിൽ ആതിരയെയാണ് (24) കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നര മാസം മുമ്പ് വിവാഹം കഴിഞ്ഞ യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.
രണ്ട് കൈകളിലെ ഞരമ്പും കഴുത്തും മുറിച്ച നിലയിലായിരുന്നു ആതിരയുടെ മൃതദേഹം. ഭർത്താവ് ഭർത്താവിന്റെ അച്ഛനുമായി ആശുപത്രിയിൽ പോയിരുന്നു. ആതിരയുടെ അമ്മ ഈ സമയം വീട്ടിലെത്തി. ആതിരയെ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുളിമുറി അടച്ചിട്ട നിലയിൽ കണ്ടത്.
വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ കിടക്കുകയായിരുന്നു യുവതി. കറിക്കത്തി കൊണ്ട് രണ്ട് കൈഞരമ്പുകളും കഴുത്തും മുറിച്ചിരുന്നു. നവംബർ 30നായിരുന്നു ആതിരയുടെ വിവാഹം. കുടുംബത്തിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ഇതുവരെയുള്ള വിവരം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ രണ്ട് കൈഞരമ്പുകളും കഴുത്തും ഒരാൾക്ക് സ്വയം മുറിക്കാനാവുമോയെന്നതടക്കമുള്ള സംശയങ്ങളാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്.
ആത്മഹത്യാകുറിപ്പോ മറ്റോ കണ്ടെെത്തിയിട്ടില്ല. മൃതദേഹം നാളെ ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കും. നാളെ പൊലീസ് വിദഗ്ദ സംഘം വീട്ടിൽ പരിശോധന നടത്തും.