ബജ്റം​ഗ്ദൾ പ്രവർത്തകൻ സുഹാസ് ഷെട്ടിയുടെ കൊലപാതകം. 11 പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. കൊലപാതകത്തിന് പിന്നിൽ വൻ​ഗൂഢാലോചനയുണ്ടെന്നും എൻഐഎ ആരോപിച്ചു.

ബെംഗളൂരു: ബജ്റം​ഗ്ദൾ പ്രവർത്തകൻ സുഹാസ് ഷെട്ടിയുടെ കൊലപാതകക്കേസിൽ അറസ്റ്റിലായ 11 പ്രതികൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. ബെംഗളൂരുവിലെ പ്രത്യേക എൻ‌ഐ‌എ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഷെട്ടിയെ 2025 മെയ് ഒന്നിന് ഏഴ് പേർ ചേർന്ന് വെട്ടിക്കൊന്നത്. സമൂഹത്തിൽ ഭയം വളർത്തുന്നതിനും ഭീകരത പടർത്തുന്നതിനും പൊതുജനങ്ങളുടെ മുന്നിൽ വെച്ചാണ് കൊലപാതകം നടത്തിയതെന്ന് എൻഐഎ പറഞ്ഞു.

ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഎച്ച്എ) നിർദ്ദേശപ്രകാരമാണ് എൻഐഎ കേസ് ഏറ്റെടുത്തത്. കൊലപാതകത്തിന് പിന്നിൽ വൻ​ഗൂഢാലോചനയുണ്ടെന്നും എൻഐഎ ആരോപിച്ചു. ഷെട്ടിയുടെ പ്രവർത്തനങ്ങൾ പ്രതികൾ നിരവധി മാസങ്ങളായി സൂക്ഷ്മമായി നിരീക്ഷിച്ചുവെന്നും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഏഴ് പ്രതികൾ രണ്ട് കാറുകളിലായി ഷെട്ടിയുടെ ടൊയോട്ട ഇന്നോവയെ പിന്തുടർന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു. ഷെട്ടി ഓടിച്ചിരുന്ന കാറിൽ പ്രതി മനഃപൂർവം അപകടം വരുത്തി. തുടർന്ന് മറ്റൊരു വാഹനം മനഃപൂർവം ഇടിച്ചുകയറ്റി. അതുവഴി ഷെട്ടിക്കും സുഹൃത്തുക്കൾക്കും രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടച്ചു. ഷെട്ടിയെ കാൽനടയായി ഓടിച്ച് പിന്തുടർന്ന് വെട്ടിക്കൊല്ലുകയായിരുന്നുലെന്നും കേന്ദ്ര ഭീകരവിരുദ്ധ ഏജൻസി കൂട്ടിച്ചേർത്തു.

നിരോധിത പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) മുൻ അംഗമായ അബ്ദുൾ സഫ്‌വാൻ എന്ന കലവരു സഫ്‌വാൻ (ചോപ്പു സഫ്‌വാൻ), നിയാസ് എന്ന നിയ, മുഹമ്മദ് മുസമിർ, നൗഷാദ് എന്നിവർ ചേർന്നാണ് ഭീകരാക്രമണ പദ്ധതി തയ്യാറാക്കിയത്. പ്രതിയായ ആദിൽ എന്ന ആദിൽ മഹറൂഫ്, ഇരയുമായി ശത്രുത മുതലെടുത്ത് കൃത്യം നൽകുന്നതിനായി പണം നൽകിയിരുന്നു. ഈ പണം ഉപയോ​ഗിച്ചാണ് മറ്റ് പ്രതികളെ റിക്രൂട്ട് ചെയ്തതെന്നും എൻഐഎ പറഞ്ഞു. കലന്തർ ഷാഫി എന്ന മണ്ടേ ഷാഫി, എം നാഗരാജ എന്ന നാഗ എന്ന അപ്പു, രഞ്ജിത്ത്, റിജ്ജു എന്ന മഹമ്മദ് റിസ്‌വാൻ, അസറുദ്ദീൻ എന്ന അസർ, അബ്ദുൾ ഖാദർ എന്ന നൗഫൽ എന്നിവരെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അറസ്റ്റിലായ മറ്റൊരു പ്രതിയായ അബ്ദുൾ റസാഖിനെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.