നീലേശ്വരത്ത് 16 കാരിക്കെതിരായ പീഡനം: മൂന്ന് പ്രതികൾ ഒളിവിൽ
പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രാസാധ്യാപകനായ അച്ഛനടക്കം നാല് പേരാണ് നിലവിൽ അറസ്റ്റിലായത്. നാല് പേരും പൂടംകല്ലിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ റിമാൻഡിലാണ്.
കാസർകോട്: നീലേശ്വരത്ത് 16 കാരിയെ അച്ഛനടക്കം 7 പേർ പീഡിപ്പിച്ച കേസിൽ മൂന്ന് പ്രതികൾ ഒളിവിൽ. ലൈംഗികമായി പീഡിപ്പിച്ചെന്ന് പെൺകുട്ടി പരാതിയിൽ പറഞ്ഞ ബന്ധുവടക്കം മൂന്ന് പേരാണ് ഒളിവിൽ പോയത്. ഇവർക്കായി തെരച്ചിൽ ഊർജ്ജിജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു.
പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രാസാധ്യാപകനായ അച്ഛനടക്കം നാല് പേരാണ് നിലവിൽ അറസ്റ്റിലായത്. നാല് പേരും പൂടംകല്ലിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ റിമാൻഡിലാണ്. കുട്ടിയുടെ അമ്മയുടെ ബന്ധുവടക്കം മൂന്ന് പേരാണ് ഇനി പിടിയിലാകാനുള്ളത്. ഇവർ മൂന്ന് പേരും ലൈംഗികമായി പീഡിപ്പിച്ചെന്ന് കുട്ടി മൊഴി നൽകിയിരുന്നു.
കുട്ടിയുടെ അമ്മയുടെ ബന്ധുവിനെതിരെ നിരവധി ക്രിമിനൽ കേസുകളുമുണ്ട്. മൂന്ന് പേരുടേയും വീടുകളിൽ പരിശോധിച്ചെന്നും ഒളിവിൽ പോയിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഇവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. പീഡന വിവരം മറച്ചു വച്ചതിന് കുട്ടിയുടെ അമ്മക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ ഇവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.
പ്രതികളിൽ രണ്ട് പേർ കുട്ടിയെ കർണാടകത്തിലെ മടിക്കേരിയിൽ കൊണ്ടുപോയി ഹോട്ടൽ മുറിയെടുത്ത് പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ഗർഭഛിദ്രം നടത്തുകയും ഇക്കാര്യം പൊലീസിനെ അറിയിക്കാതിരിക്കുകയും ചെയ്ത നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെയും കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
മുഴുവൻ പ്രതികളേയും ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട വിവിധ രാഷ്ട്രീയ സംഘടനകളും വനിത സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.