വിവാഹം കഴിച്ചിട്ടില്ലാത്തതിനാല്‍ സ്വത്ത് ആവശ്യമില്ലെന്നും അതെല്ലാം എഴുതി നല്‍കണമെന്നുമാണ് അടുത്ത ബന്ധുക്കളുടെ ആവശ്യം. 

മലപ്പുറം: മലപ്പുറം ഐക്കരപ്പടിയില്‍ സ്വത്ത് തട്ടിയെടുക്കാൻ സഹോദരങ്ങളും അവരുടെ മക്കളും കൊല്ലാൻ ശ്രമിക്കുവെന്ന് വൃദ്ധന്‍റെ പരാതി.വധ ഭീഷണിക്കെതിരെ ഐക്കരപ്പടി സ്വദേശിയായ ശശിധരൻ മലപ്പുറം എസ് പിക്ക് പരാതി നല്‍കി. ഏത് സമയത്തും കൊല്ലപെടുമെന്ന ഭീഷണിയിലാണ് ഏറെ നാളായി കഴിയുന്നതെന്ന് അറുപതുകാരനായ ശശിധരൻ പറയുന്നു.

സഹോദരങ്ങള്‍ക്കും മക്കള്‍ക്കുമെതിരെ തേഞ്ഞിപ്പലം പൊലീസില്‍ പലതവണ പരാതി നല്‍കിയെങ്കിലും നീതി കിട്ടുന്നില്ലെന്നാണ് ശശിധരന്‍ ആരോപിക്കുന്നത്.തുടര്‍ന്നാണ് മലപ്പുറം എസ്.പിക്ക് പരാതി നല്‍കിയത്. വിവാഹം കഴിച്ചിട്ടില്ലാത്തതിനാല്‍ സ്വത്ത് ആവശ്യമില്ലെന്നും അതെല്ലാം എഴുതി നല്‍കണമെന്നുമാണ് അടുത്ത ബന്ധുക്കളുടെ ആവശ്യം. വഴങ്ങാത്തതിനെ തുടര്‍ന്നാണ് ഭീഷണിപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം ശശിധരന്‍ താമസിക്കുന്ന വീട്ടുവളപ്പില്‍ അതിക്രമിച്ച് കയറിയും ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നു.

എന്നാല്‍ ശശിധരൻ നിരന്തരമായി ശല്യക്കാരനാണെന്നാണ് സഹോദരങ്ങളുടേയും അവരുടെ മക്കളുടേയും വശദീകരണം. കൂട്ടു സ്വത്തുക്കള്‍ നിയമ നടപടികളില്‍ കുരുക്കി ആര്‍ക്കും ഉപയോഗിക്കാനാവാത്ത വിധം ബുദ്ധിമുട്ടിക്കുകയാണ്. തുടര്‍ച്ചയായി പൊലീസില്‍ പരാതി നല്‍കി പ്രയാസപ്പെടുത്തുകയാണെന്നാണ് ബന്ധുക്കളുടെ വാദം. ശശിധരൻ ഭീഷണിപെടുത്തിയിട്ടില്ലെന്നും ബന്ധുക്കള്‍ വിശദീകരിച്ചു.

YouTube video player