രാജേഷിന്‍റെ ആത്മഹത്യ; പൊലീസ് മർദ്ദിച്ചെന്ന പരാതിയിൽ ഉടൻ റിപ്പോർട്ട് നൽകാൻ ഡിവൈഎസ്‍പിക്ക് നിർദ്ദേശം
മരിക്കുന്നതിന് മുൻപ് രാജേഷ് എടുത്ത വീഡിയോയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയെ കേസ് എടുത്തിരുന്നു. ആത്മഹത്യചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷിക്കാനാണ് പാലാ ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടിരിക്കുന്നത്
പാലാ: മേവുകാവിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പാലാ ഡിവൈഎസ്‍പി അന്വേഷണം ആരംഭിച്ചു. പൊലീസ് മർദ്ദിച്ചെന്ന പരാതിയെക്കുറിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ ഡിവൈഎസ്പിയോട് ജില്ലാ പൊലീസ് മേധാവി നിർദ്ദേശിച്ചിട്ടുണ്ട്.
മേലുകാവ് എസ് ഐ കെ ടി സന്ദീപ് മർദ്ദിച്ചുവെന്നാരോപിച്ച ശേഷമാണ് മോഷണക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത രാജേഷ് ആത്മഹത്യചെയ്തത്. മരിക്കുന്നതിന് മുൻപ് രാജേഷ് എടുത്ത വീഡിയോയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയെ കേസ് എടുത്തിരുന്നു. ആത്മഹത്യചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷിക്കാനാണ് പാലാ ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ എസ്ഐക്ക് പങ്കുണ്ടോയെന്നും ഡിവൈഎസ്പി പരിശോധിക്കും.
മോഷണക്കേസിന്‍റെ അന്വേഷണം എസ്ഐയിൽ നിന്ന് മാറ്റി. ഈരാറ്റുപേട്ട സിഐക്കാണ് ചുമതല. എസ് ഐ നേരത്തെ നടത്തിയ അന്വേഷണത്തിൽ എന്തെങ്കിലും അപാകതയുണ്ടോയെന്നും സിഐ പരിശോധിക്കും. മേലൂകാവ് എസ്ഐ മറ്റൊരുകേസിന്‍റെ അന്വേഷണത്തിനായി കാസർകോടാണ്. നീലൂർ ടൗണിന് സമീപം ഉറവിള ബസ്സ്റ്റാൻഡിൽ വച്ച് വീട്ടമ്മയുടെ മാല കാറിലെത്തി അപഹരിച്ചുവെന്നാണ് കേസ്. 16നാണ് സംഭവം. 28നാണ് ജാമ്യത്തിലിറങ്ങിയത്.
പൊലീസ് കൂടുതൽ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണി മുഴക്കിയെന്നും രാജേഷ് വീഡിയോയിൽ ആരോപിച്ചിരുന്നു.
രാജേഷിന്‍റെ ശരീരത്തിൽ മർദ്ദനമേറ്റിട്ടില്ലെന്നാണ് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. അന്തിമ റിപ്പോർട്ട് വന്നാലെ വ്യക്തതവരൂ. കേസിലുൾപ്പട്ടെ മറ്റ് നാല് പേരെ വിശദമായി ചോദ്യംചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. എസ്ഐയെ മാറ്റി നിർത്തി അന്വേഷിക്കണമെന്നാണ് വിവിധരാഷ്ട്രീയപാർട്ടി നേതാക്കളുടെ ആവശ്യം