പാലക്കാട് പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി; മകനെ തിരഞ്ഞ് പൊലീസ്
ദമ്പതികളുടെ ശരീരത്തിൽ വെട്ടേറ്റിരുന്നു. ഇന്നലെ ഇവരോടൊപ്പമുണ്ടായിരുന്ന മകൻ സനലിനെ കാണാതായിരുന്നു. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
പാലക്കാട്: പാലക്കാട് പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികളെ (Aged Couple) വെട്ടിക്കൊലപ്പെടുത്തി. പുതുപ്പരിയാരം പ്രതീക്ഷാ നഗറിലെ ചന്ദ്രൻ - ദേവി എന്നിവരെയാണ് വീടിനകത്ത് കൊല്ലപ്പെട്ട (Murder) നിലയിൽ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മകൻ സനലിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
പുതുപ്പരിയാരം ഓട്ടൂർക്കാവിൽ വൃദ്ധ ദമ്പതികളായ 65 കാരൻ ചന്ദ്രനെയും 55 വയസ്സുള്ള ദേവിയേയുമാണ് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. എറണാകുളത്തുള്ള മകൾ സൗമിനി രാവിലെ ഇവരെ ഫോണിൽ വിളിച്ച് കിട്ടാതായതോടെ സമീപവാസിയെ വിളിയ്ക്കുകയായിരുന്നു. തുടർന്ന് ബന്ധുവും പഞ്ചായത്ത് മെമ്പറുമായ രമേഷ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയിൽ കാണുന്നത്. ദേവിയുടെ മൃതദേഹം സ്വീകരണമുറിയിലും ചന്ദ്രന്‍റേത് കിടപ്പുമുറിയിലുമാണുണ്ടായിരുന്നത്. ഇരുവരുടെയും ശരീരത്തിൽ വെട്ടേറ്റിരുന്നു.
ഇന്നലെ ഇവരോടൊപ്പമുണ്ടായിരുന്ന മകൻ സനലിനെ കാണാതായിരുന്നു. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. മുംബൈയിൽ ജ്വല്ലറിയിൽ ജോലി ചെയ്തു വരികയായിരുന്ന സനൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഏറെ നാളായി വീട്ടിലുണ്ട്. ഇന്നലെ രാത്രി 9 മണിവരെ സനല്ർ വീട്ടിലുണ്ടായിരുന്നെന്ന് പൊലീസിന് വിവരം ലഭിച്ചു. പ്രതി ബംഗലൂരുലിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പാലക്കാട് SP ആർ വിശ്വനാഥിൻ്റെ നേതൃത്വത്തിൽ ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ട് പേരെയും വെട്ടിക്കൊലപ്പെടുത്തിയതാണെന്ന് എസ്പി പറഞ്ഞു. വീടിനകത്ത് നിന്ന് കീടനാശിനിയുടെ ബോട്ടിൽ കണ്ടെടുത്തിട്ടുണ്ട്. എന്നാൽ മോഷണ ശ്രമം നടന്നതിന്‍റെ ലക്ഷണങ്ങളില്ല. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും പാലക്കാട് എസ്പി പറഞ്ഞു.