വിഷം സംഘടിപ്പിച്ചതിൽ കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസിന്‍റെ തീരുമാനം. ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ഷാരോണിന്‍റെ അച്ഛന്‍ ആരോപിക്കുന്നു.

തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണ്‍ കൊലപാതകത്തില്‍ കുറ്റംസമ്മതിച്ച ഗ്രീഷ്മയുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യുന്നു. വിഷം സംഘടിപ്പിച്ചതിൽ കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസിന്‍റെ തീരുമാനം. ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ഷാരോണിന്‍റെ അച്ഛന്‍ ആരോപിക്കുന്നു.

ഷാരോണിനെ കൊന്നതാണെന്ന് പെണ്‍കുട്ടി ഇന്ന് പൊലീസിന് മുന്‍പില്‍ കുറ്റസമ്മതം നടത്തിയിരുന്നു. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലാണ് ഷാരോണ്‍ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവുമാണ് കേസന്വഷണത്തില്‍ പ്രധാന തുമ്പായത്. കൊലപാതകം ആസൂത്രണം ചെയ്യാൻ പെണ്‍കുട്ടി ഇന്‍റർനെറ്റില്‍ പരതിയെന്നും പൊലീസ് കണ്ടെത്തി. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നല്‍കുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. 

എം എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ (22). തോട്ടങ്ങളിലെ കളനാശിനിയാണ് ഉപയോഗിച്ചതെന്നും ഷാരോണ്‍ ഛർദിച്ചപ്പോൾ വിഷം കലർത്തിയ കാര്യം പറഞ്ഞുവെന്നും ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു. നീ ഇക്കാര്യം പുറത്തു പറയേണ്ടെന്നാണ് അപ്പോള്‍ ഷാരോൺ പറഞ്ഞതെന്നും ഗ്രീഷ്മ പറയുന്നത്. എന്നാല്‍, പൊലീസ് ഇക്കാര്യം പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. 

Also Read: ഷാരോണിന്‍റെ മരണത്തിൽ വഴിത്തിരിവ്; കഷായത്തിൽ വിഷം കലർത്തി, പെൺകുട്ടി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്

കഴിഞ്ഞ മാസം 14 ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻ ചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണമെന്നായിരുന്നു ഷാരോണിന്‍റെ ബന്ധുക്കള്‍ ആരോപിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് യുവാവ് മരിക്കുന്നത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

YouTube video player