തൃശൂരിൽ ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതിയെ വെട്ടിക്കൊന്നു; യുവാവ് അറസ്റ്റില്‍
2015 ല്‍ ശ്രീജിത്തിനെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ് സതീഷ്. ആ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
തൃശൂർ: തൃശൂർ എളനാട് പോക്സോ കേസിലെ പ്രതിയായ യുവാവിനെ വെട്ടിക്കൊന്നയാള്‍ അറസ്റ്റില്‍. എളനാട് സ്വദേശി സതീഷ് (36) ആണ് കൊല്ലപ്പെട്ടത്. കൊലയാളിയായ എളനാട് സ്വദേശി ശ്രീജിത്തിനെ (28) 24 മണിക്കൂര്‍ തികയും മുമ്പേ പൊലീസ് അറസ്റ്റ് ചെയ്തു. 2015 ൽ ശ്രീജിത്തിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു സതീഷ്.
തൃശൂർ എളനാട് ആൾതാമസമില്ലാത്ത വീടിന്റെ വരാന്തയിലായിരുന്നു സതീഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. അയൽവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. ഉടൻ പഴയന്നൂർ പൊലീസിൽ വിവരമറിയിച്ചു. ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ എട്ട് മാസമായി ജയിലിലായിരുന്നു സതീഷ്. ജാമ്യത്തിലിറങ്ങിയ ശേഷം മലപ്പുറത്തായിരുന്നു താമസം. കഴിഞ്ഞ രണ്ട് ദിവസമായി എളനാട് കറങ്ങി നടന്നിരുന്നതായി നാട്ടുകാർ പറഞ്ഞു. മലപ്പുറത്ത് നിന്ന് രണ്ട് പേർ സതീഷിനെ തിരഞ്ഞ് എളനാട് എത്തിയതായി പൊലീസിന് വിവരം കിട്ടി. ഇവർ ആരാണെന്ന് തിരിച്ചറിയാനാണ് ആദ്യം ശ്രമിച്ചത്. ആളൊഴിഞ്ഞ വീടിൻ്റെ വരാന്തയിൽ മദ്യപസംഘങ്ങൾ തമ്പടിക്കാറുണ്ട്. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. അതിനിടെയാണ് എളനാട് സ്വദേശി ശ്രീജിത്തിലേക്കും അന്വേഷണം എത്തിയത്.
2015 ല്‍ ശ്രീജിത്തിനെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ് സതീഷ്. ആ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സതീഷ് നാട്ടിലെത്തിയതറിഞ്ഞ് ഇയാളെ പിന്തുടരുകയായിരുന്നു. സതീഷ് രാത്രി ആളൊഴിഞ്ഞ വീടിൻ്റെ വരാന്തയില്‍ ഉറങ്ങുന്നതിനിടെയാണ് വാളുകൊണ്ട് വെട്ടി കൊലപ്പെടുത്തിയത്. കൊല്ലാൻ ഉപയോഗിച്ച വാള്‍ പൊലീസ് കണ്ടെടുത്തു. കുന്നംകുളം എസിപി ടി എസ് സിനോജും സംഘവുമാണ് പ്രതിയെ പിടികൂടിയത്. മദ്യപിച്ച് വീടിൻ്റെ വരാന്തയിൽ ഉറങ്ങുന്നതിനിടെ ആക്രമിച്ചെന്ന് പ്രതിയുടെ മൊഴി. കൊല്ലാൻ ഉപയോഗിച്ച വാൾ കണ്ടെടുത്തിയിട്ടുണ്ട്.