കുറേക്കാലമായി വൻ തുകയ്ക്ക് ഹോട്ടലുകൾക്കും വീടുകൾക്കും ഗ്യാസ് വിൽപ്പന നടത്തിക്കൊണ്ടിരിക്കുയായിരുന്നു പ്രതികളെന്ന് പൊലീസ് പറഞ്ഞു.

കൊച്ചി: ആലുവ കുന്നത്തേരിയിൽ വീടിനുള്ളിൽ നിന്ന് അനധികൃത പാചക വാതക സിലിണ്ടറുകൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമ ചൂർണ്ണിക്കര കുന്നത്തേരി വെള്ളാഞ്ഞി വീട്ടിൽ ഷമീർ (44) ഇയാളുടെ സഹായി ബീഹാർ മിസാപ്പൂർ സ്വദേശി രാമാനന്ദ് (48) എന്നിവരെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 192 ഗാർഹിക വാണിജ്യ സിലിണ്ടറുകൾ കണ്ടെടുത്തു. 

ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നിറച്ച സിലിണ്ടറുകൾ പിടികൂടിയത്. കുറേക്കാലമായി വൻ തുകയ്ക്ക് ഹോട്ടലുകൾക്കും വീടുകൾക്കും ഗ്യാസ് വിൽപ്പന നടത്തിക്കൊണ്ടിരിക്കുയായിരുന്നു പ്രതികളെന്ന് പൊലീസ് പറഞ്ഞു. രഹസ്യമായാണ് വീടുകളിലേയ്ക്കും കടകളിലേക്കും ഗ്യാസ് എത്തിച്ചു കൊണ്ടിരുന്നത്. പൊലീസ് പരിശോധനയ്ക്ക് ചെല്ലുമ്പോൾ വീട് നിറയെ ഗ്യാസ് സിലിണ്ടറുകളായിരുന്നു. 

ഒരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് ഇവ കൂട്ടിയിട്ടിരുന്നത്. ത്രാസ്, സിലിണ്ടറുകൾ കൊണ്ടുപോകുന്ന വാഹനം മോട്ടോർ, മറ്റ് ഉപകരണങ്ങൾ എന്നിവ വീട്ടിൽ നിന്ന് കണ്ടെടുത്തു. ആലുവ ഡി.വൈ.എസ്.പി എ.പ്രസാദ് ന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എം.എം.മഞ്ജു ദാസ്, എസ്.ഐ പി.റ്റി.ലിജിമോൾ എ.എസ്.ഐമാരായ ബി.സുരേഷ് കുമാർ, കെ.പി.ഷാജി, സി.പി.ഒ മാരായ എസ്.സുബ്രഹ്മണ്യൻ, കെ.ആര്‍.രാജേഷ്, വി,എ,അഫ്സൽ എന്നിവരാണ് ഉണ്ടായിരുന്നത്.

Read More :  കല്യാണ വീട്ടിൽ കയ്യാങ്കളി, വർക്കലയിൽ വിവാഹത്തലേന്ന് വധുവിന്‍റെ അച്ഛനെ വെട്ടിക്കൊന്നു, അയൽവാസികൾ പിടിയിൽ