ദളിത് യുവാവിനെ തലയ്ക്കടിച്ച് കൊന്നു; നാലംഗ സംഘം പൊലീസ് പിടിയിൽ
വ്യാഴാഴ്ച രാത്രി 12 മണിക്കാണ് പുല്ലാന്നിവിള ഭാഗത്തു നിന്ന് മാങ്ങാട്ടുകോണത്തേക്ക് നടന്നു വരികയായിരുന്ന വിനയബോസിനെ നാലംഗ സംഘം തലയ്ക്കടിച്ച് ആക്രമിച്ചത്.
തിരുവനന്തപുരം: പോത്തൻകോട് ദളിത് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ നാല് പേർ പൊലീസ് പിടിയിൽ. മാങ്ങാട്ടുകോണം സ്വദേശികളായ സാബു, സച്ചു, ശരത്, ഉണ്ണി എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഘം ചേർന്നുള്ള ആക്രമണത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോത്തൻകോട് മണ്ണറത്തൊടി സ്വദേശി വിനയബോസ് ഇന്നലെയാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 12 മണിക്കാണ് പുല്ലാന്നിവിള ഭാഗത്തു നിന്ന് മാങ്ങാട്ടുകോണത്തേക്ക് നടന്നു വരികയായിരുന്ന വിനയബോസിനെ നാലംഗ സംഘം തലയ്ക്കടിച്ച് ആക്രമിച്ചത്.
ആക്രമണ ശേഷം കന്യാകുമാരിയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.