അവധി ആഘോഷിക്കാനെത്തിയ പതിനൊന്നുവയസുകാരി അമ്മയുടെ വീട്ടില്‍ മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്
കഴിഞ്ഞ 22 ന് വൈകിട്ടാണ് കറുകുറ്റിയിലെ അമ്മ വീട്ടിലെ കുളിമുറിയിൽ ചാലക്കുടി ഓടാലി സ്വദേശിയായ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ കഴുത്തിൽ മുറിവിന്റെ പാട് കണ്ടത് കൊണ്ട് മരണത്തിൽ അസ്വഭാവികത ഉണ്ടെന്ന് പൊലീസ് വിശദമാക്കിയിരുന്നു
അങ്കമാലി: അങ്കമാലി മൂക്കന്നൂരിൽ 11 വയസുകാരിയുടെ മരണം ആത്മഹത്യയെന്ന നിഗമനത്തിൽ പോലീസ്. കുട്ടിയുടെ അടുത്ത ബന്ധു ചോദ്യം ചെയ്യലിൽ ഇക്കാര്യം സമ്മതിച്ചുവെന്ന് പൊലീസ് വിശദമാക്കി. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും ആത്മഹത്യ എന്നാണ് നിഗമനം. ആത്മഹത്യയിലേക്ക് നയിച്ച കാരണം അന്വേഷിക്കുമെന്ന് പൊലീസ് വിശദമാക്കി.
കഴിഞ്ഞ 22 ന് വൈകിട്ടാണ് കറുകുറ്റിയിലെ അമ്മ വീട്ടിലെ കുളിമുറിയിൽ ചാലക്കുടി ഓടാലി സ്വദേശിയായ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ മരിച്ച നിലയില്‍ ആയിരുന്നു മൂക്കന്നൂരിലെ ആശുപത്രിയിലെത്തിച്ചത്.
കുട്ടി കുളിമുറിയിൽ വീണതെന്നാണ് ബന്ധുക്കള് പറഞ്ഞതെങ്കിലും കുട്ടിയുടെ കഴുത്തിൽ മുറിവിന്റെ പാട് കണ്ടതിനെ തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്തിൽ മുറിവിന്റെ പാട് കണ്ടത് കൊണ്ട് മരണത്തിൽ അസ്വഭാവികത ഉണ്ടെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു.
അങ്കമാലി കറുകുറ്റിയിലെ അമ്മയുടെ വീട്ടിൽ അവധി ആഘോഷിക്കാനെത്തിയതായിരുന്നു കുട്ടി. മുത്തശിയാണ് കുളിമുറിയിൽ വീണു കിടക്കുന്ന നിലയിൽ കണ്ടത്. തുടർന്ന് നാട്ടുകാരും ബന്ധുക്കളും എത്തിയാണ് പതിനൊന്നുകാരിയെ ആശുപത്രിയിൽ എത്തിച്ചത്.