പാലക്കാട് ഹേമാംബിക നഗർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ മുഹമ്മദ് ബസൂരിയാണ് മോഷണക്കേസിൽ പിടിയിലായത്.

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ വീട്ടമ്മയുടെ ബാഗ് മോഷ്ടിച്ച സംഭവത്തിൽ പോലീസുകാരൻ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. പാലക്കാട് ഹേമാംബിക നഗർ പൊലീസ് സ്റ്റേഷനിലെ മുഹമ്മദ് ബസൂരിയാണ് മോഷണക്കേസിൽ പിടിയിലായത്. ഇയാളെ ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തു. ഒരാളെ പൊലീസ് തിരയുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

സിവിൽ പൊലീസ് ഓഫിസറും പുതുനഗരം സ്വദേശിയുമായ 45കാരൻ മുഹമ്മദ് ബൂസരിയും ചിറ്റൂർ തറക്കളം സി പ്രദീഷ് എന്നിവരാണ് ചിറ്റൂർ പൊലീസിന്റെ പിടിയിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഇടുക്കി സ്വദേശിയായ വിനുവാണ് രക്ഷപ്പെട്ടത്, ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്. 

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ അണിക്കോട് കടന്പിടിക്ക് സമീപത്തായിരുന്നു സംഭവം. പരാതിക്കാരിയായ തത്തമംഗലം സ്വദേശി സിന്ധു സ്കൂട്ടറിൽ കടന്പിടിയിലെ വഴിയോര കച്ചവട സ്ഥലത്ത് നിന്ന് ഇളനീർ കുടിക്കാനെത്തിയതായിരുന്നു. തുട‍ർന്ന് സ്കൂട്ടറിൽ തൂക്കിയിട്ടിരുന്ന ബാഗ് കാണാതായി. ഇതിന് സമീപമുണ്ടായിരുന്ന പ്രതികളെ സിന്ധു തിരിച്ചറിഞ്ഞതോടെയാണ് പോലീസിന് പ്രതികളെ പിടികൂടാനായത്.

സിന്ധുവിന്‍റെ ബാഗിലുണ്ടായിരുന്ന അര പവന്‍റെ ലോക്കറ്റ് ചിറ്റൂരിലെ തന്നെ സ്വർണ കടയിൽ വിറ്റ് പണം വാങ്ങിയതായി പൊലീസ് കണ്ടെത്തി. ബാഗിലുണ്ടായിരുന്ന 10,000 രൂപ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. സംഭവ സമയത്ത് പൊലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് ബൂസരി സാധാരണ വേഷത്തിലായിരുന്നു.