എന്നാല്‍ കൊലകുറ്റത്തില്‍ നിന്നും രക്ഷപ്പെടാനായി പ്രതി സ്വയം തീകൊളുത്തിയെന്നാണ് പൊലീസ് പറയുന്നത്. 

കാണ്‍പൂര്‍: പ്രതിയുടെ സ്വകാര്യഭാഗത്ത് പൊലീസ് പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം. കാണ്‍പൂരിലാണ് സംഭവം. ബിത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മാര്‍ച്ച് 29 ന് മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സോനു, മോനു എന്നീ രണ്ടുപേരെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നതിനിടെ പൊലീസ് അക്രമം കാണിച്ചെന്നാണ് ആരോപണം.

തങ്ങളെ മര്‍ദ്ദിച്ച ശേഷം മോനുവിന്‍റെ സ്വകാര്യഭാഗത്ത് പൊലീസ് പെട്രോള്‍ ഒഴിച്ചു. തുടര്‍ന്ന് ഇലക്ട്രിക്ക് ഷോക്ക് നല്‍കിയെന്നും പിന്നാലെ വസ്ത്രത്തിന് തീപിടിച്ചെന്നും സോനു പറഞ്ഞു. മര്‍ദ്ദിച്ച ശേഷം പൊലീസ് തന്‍റെ സ്വകാര്യ ഭാഗങ്ങളില്‍ പെട്രോള്‍ ഒഴിച്ചെന്നും തീപിടിച്ചെന്നും പിന്നീട് എന്ത് സംഭവിച്ചെന്ന് തനിക്ക് ഓര്‍മ്മയില്ലെന്നുമാണ് മോനുവിന്‍റെ മൊഴി. ആശുപത്രിയില്‍ കഴിയുന്ന മോനു ഗുരുതരാവസ്ഥയിലാണ്.

എന്നാല്‍ കൊലകുറ്റത്തില്‍ നിന്നും രക്ഷപ്പെടാനായി പ്രതി സ്വയം തീകൊളുത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇരുവരെയും ചോദ്യം ചെയ്യാനായി കൊണ്ടുവന്നതാണ്. ചോദ്യം ചെയ്യല്‍ തടസപ്പെടുത്താനായി മോനു സ്വയം തീകൊളുത്തി. മോനുവിന്‍റെ പോക്കറ്റില്‍ തീപ്പെട്ടി ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു. എന്നാല്‍ സംഭവുമായി ബന്ധപ്പെട്ട് ബിത്തൂര്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സൂധീര്‍ പവാറിനെ സസ്പെന്‍റ് ചെയ്തു.