വഴിയില്‍ കിടന്ന് കിട്ടിയ മദ്യത്തില്‍ കീടനാശിനിയുടെ സാന്നിധ്യം; കുപ്പി നല്‍കിയയാളെ ചോദ്യം ചെയ്യുന്നു
വഴിയിൽ കിടന്ന് കിട്ടിയ മദ്യം നൽകിയത് സുഹൃത്ത് സുധീഷാണെന്നാണ് ചികിത്സയിലുള്ളവർ പൊലീസിനോട് വ്യക്തമാക്കിയത്. മൂവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
അടിമാലി: ഇടുക്കി അടിമാലിയിൽ മദ്യം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായ സംഭവത്തില്‍ വഴിത്തിരിവ്. മദ്യത്തില്‍ കീടനാശിനിയുടെ അംശം കലർന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മദ്യത്തിൽ കീടനാശിനി കലർത്തിയതോ അല്ലെങ്കില്‍ കീടനാശിനി എടുത്ത പാത്രത്തിൽ മദ്യം ഒഴിച്ചു കുടിച്ചതോ ആകാമെന്നാണ് സംശയം. വഴിയരികില്‍ നിന്ന് മദ്യം ലഭിച്ച സുധീഷ് ഇത് കഴിച്ചിരുന്നില്ല. സുധീഷിനെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നു.
വഴിയിൽ കിടന്ന് കിട്ടിയ മദ്യം നൽകിയത് സുഹൃത്ത് സുധീഷാണെന്നാണ് ചികിത്സയിലുള്ളവർ പൊലീസിനോട് വ്യക്തമാക്കിയത്. മൂവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇടുക്കി അടിമാലിയിൽ മദ്യപിച്ച മൂന്ന് യുവാക്കൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇന്നലെ രാവിലെ ഏഴരയോടെ വഴിയിൽ കിടന്ന മദ്യം കഴിച്ചശേഷം ശർദ്ദി ഉണ്ടായെന്നാണ് മൂന്നുപേരും വിശദമാക്കിയത്. അടിമാലി അപ്സര കുന്ന് സ്വദേശികളായ അനിൽ കുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവരാണ് ചികിത്സ തേടിയത്. അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കഴിച്ചത് വ്യാജമദ്യമാണോയെന്നറിയാനാണ് പരിശോധനകള്‍ നടക്കുന്നത്.