വിദ്യാര്‍ത്ഥിയുടെ കൊലപാതകം: ആരോപണ വിധേയനായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പ്രതി ചേര്‍ക്കാതെ പൊലീസ്
കൊല്ലത്തെ ഐടിഐ വിദ്യാര്‍ത്ഥിയുടെ കൊലപാതകം നടന്ന് ഒരാഴ്ചയായിട്ടും ആരോപണ വിധേയനായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പ്രതി ചേര്‍ക്കാതെ പൊലീസ്.
കൊല്ലം: കൊല്ലത്തെ ഐടിഐ വിദ്യാര്‍ത്ഥിയുടെ കൊലപാതകം നടന്ന് ഒരാഴ്ചയായിട്ടും ആരോപണ വിധേയനായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പ്രതി ചേര്‍ക്കാതെ പൊലീസ്. അരിനെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസൻ പിള്ളയും മര്‍ദ്ദിക്കാനെത്തിയ സംഘത്തിലുണ്ടായിരുന്നെന്ന് രഞ്ജിത്തിന്‍റെ അമ്മ രണ്ട് തവണയാണ് മൊഴി നല്‍കിയത്.മൊഴികളും തെളിവുകളും പരിശോധിച്ച് വരുന്നതേയുള്ളൂവെന്നാണ് ഒരാഴ്ച കഴിഞ്ഞിട്ടും പൊലീസ് നിലപാട്
കൃത്യമായ മൊഴികളുണ്ട്. സാഹചര്യത്തെളിവുകളുണ്ട്. മര്‍ദ്ദനം നടന്ന ഫെബ്രുവരി 14 ന് സരസണ്‍ പിള്ള രഞ്ജിത്തിന്‍റെ വീട്ടില്‍ പോയെന്ന ഇയാളുടെ ഭാര്യ ഏഷ്യാനെറ്റ് ന്യൂസിനോടും പറഞ്ഞിരുന്നു. പക്ഷേ പൊലീസിന് ഇപ്പോഴും സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തൊടാൻ പേടിയാണ്.
സരസൻ പിള്ളയുടെ ഭാര്യയുടെ മൊഴി എടുത്തിട്ടില്ല. പ്രതിയാകും എന്നുറപ്പായതിനാല്‍ സരസന്‍ പിള്ള ഒളിവില്‍ പോയി. പരമാവധി സാവധാനം അന്വേഷണം നടത്തി ഒളിവില്‍ പോകാൻ സഹായിക്കുകയാണ് ചവറ , തെക്കുംഭാഗം പൊലീസ്.
മെഡിക്കല്‍ കോളേജിലെയും തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലെയും വിവരങ്ങള്‍ പരിശോധിക്കുന്ന തിരക്കിലാണെന്നാണ് കരുനാഗപ്പള്ളി എസിപിയുടെ വിശദീകരണം.