യുവാവിനെ തല്ലിക്കൊന്ന് കടൽതീരത്ത് കുഴിച്ചുമൂടിയ കേസ്; കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും
കേസിലെ പ്രധാന പ്രതികളിൽ ഒരാളായ ആന്റണി അടക്കമുള്ളവരണ് ഇനി പിടിയിൽ ആകാനുള്ളത്. കൊല്ലപ്പെട്ട മനുവും പ്രതികളും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരണ്.
ആലപ്പുഴ: ആലപ്പുഴയിലെ പറവൂരിൽ യുവാവിനെ കൊന്ന് കുഴിച്ചു മൂടിയ കേസിൽ കൂടുതൽ പേരുടെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഇതുവരെ നാല് പേരാണ് കേസില്‍ അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് പറവൂർ സ്വദേശി മനുവിനെ മർദിച്ച് അവശനാക്കിയ ശേഷം കടൽ തീരത്തെത്തിച്ചു കൊന്ന് കുഴിച്ചുമൂടിയത്.
കഴിഞ്ഞ 19 മുതല്‍ ആലപ്പുഴയിലെ പറവൂരില്‍ നിന്നുമാണ് മനുവിനെ കാണാതായത്. മനുവിന്റെ അച്ഛൻ മനോഹരന്‍ പുന്നപ്ര പൊലീസിൽ നൽകിയ പരാതിയെ തുടർന്നായിരുന്നു അന്വേഷണം. കേസിലെ പ്രധാന പ്രതികളിൽ ഒരാളായ ആന്റണി അടക്കമുള്ളവരണ് ഇനി പിടിയിൽ ആകാനുള്ളത്. കൊല്ലപ്പെട്ട മനുവും പ്രതികളും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരണ്.
കേസില്‍ ആദ്യം അറസ്റ്റിലായ പ്രതികൾ പൊലീസിനെ വഴിതെറ്റിച്ചു. മനുവിനെ കൊന്ന് കടലിൽ താഴ്ത്തിയെന്നാണ് പ്രതികൾ ആദ്യം പറഞ്ഞത്. ബിയര്‍ കുപ്പിയും കല്ലുംകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം, മൃതദേഹം പറവൂര്‍ ഗലീലിയ കടലില്‍ കല്ലുകെട്ടി താഴ്ത്തിയെന്നായിരുന്നു മൊഴി. ഈ മൊഴി പ്രതികളിൽ ചിലർ പിന്നീട് മാറ്റി. തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലാണ് മനുവിന്‍റെ മൃതദേഹം കടൽതീരത്ത് കുഴിച്ചിട്ട നിലയിൽ വെള്ളിയാഴ്ച കണ്ടെത്തിയത്.