അറുപതുകാരിയെ കൊന്ന കേസിൽ പ്രതി അറസ്റ്റിൽ
ശരീരമാസകലം മുറിവുകളുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് തെങ്കാശി സ്വദേശി ശങ്കര്‍ പിടിയിലായത്.
കൊല്ലം: പൂയപ്പള്ളിയില്‍ അറുപതുകാരിയെ കൊന്ന കേസിൽ പ്രതി അറസ്റ്റിൽ. കൊലപാതകത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ പുനലൂരില്‍ നിന്നുമാണ് പൊലീസ് അറസ്റ്റു ചെയ്തത്. പൂയപ്പള്ളി പറണ്ടിയില്‍ സ്വദേശിനി ശാന്തയാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് വീട്ടമ്മയുടെ മൃതദേഹം വീട്ടിന്നുള്ളില്‍ നിന്നു കണ്ടെത്തിയത്.
ശരീരമാസകലം മുറിവുകളുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് തെങ്കാശി സ്വദേശി ശങ്കര്‍ പിടിയിലായത്. തോട്ടം തൊഴിലാളികളുടെ മകനായ ശങ്കര്‍ ലയത്തിലായിരുന്നു താമസം. അച്ഛനമ്മമാര്‍ മരിച്ചതോടെ ലയത്തില്‍ നിന്നു പുറത്തായി. പിന്നീട് മുന്‍പരിചയക്കാരിയായ ശാന്തയുടെ സഹോദരിക്കൊപ്പമായിരുന്നു താമസം. ഇടയ്ക്ക് ശാന്തയുടെ വീട്ടിലും അന്തിയുറങ്ങും.
ഞായറാഴ്ച്ച രാവിലെ ശാന്തയുെട വീട്ടിലെത്തിയ ശങ്കര്‍ ബന്ധുവായ യുവാവിനൊപ്പം മദ്യപിച്ചു. രാത്രിയില്‍ വീട്ടമയ്ക്കൊപ്പവും മദ്യം കഴിച്ചു. ഇതിനിടെ കടം വാങ്ങിയ പണത്തെ ചൊല്ലി ഇരുവരും തമ്മില്‍ തർക്കമായി. തർക്കത്തിനിടെ കൈവശമുണ്ടായിരുന്ന തോര്‍ത്തു കൊണ്ട് ശങ്കര്‍ ശാന്തയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.