പോപ്പുലർ ഫ്രണ്ട് ഹർത്താല്‍: കെഎസ്ആര്‍ടിസി ബസിനും തപാല്‍വകുപ്പ് വാഹനത്തിനും കല്ലെറിഞ്ഞവര്‍ പിടിയില്‍
തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന് നേരെയാണ് പ്രതികള്‍ കല്ലെറിഞ്ഞത്.
കൊല്ലം: പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ കൊല്ലത്ത് കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ പ്രതികളെ ഇരവിപുരം പൊലീസ് പിടികൂടി. കയ്യാലയ്ക്കൽ സ്വദേശി ഷംനാദ് പോളയത്തോട് സ്വദേശി സജീർ എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന് നേരെയാണ് പ്രതികള്‍ കല്ലെറിഞ്ഞത്. കല്ലേറില്‍ വാഹനത്തിന്‍റെ മെയിന്‍ ഗ്ലാസ് പൂര്‍ണ്ണമായും തകര്‍ന്നിരുന്നു.
കെഎസ്ആര്‍ടിസി ബസിന് പുറമേ തപാൽ വകുപ്പിന്റെ വാഹനവും പ്രതികൾ ആക്രമിച്ചിരുന്നു. തട്ടാമല ഭാഗത്ത് വച്ച് ബൈക്കിലെത്തിയ പ്രതികൾ വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയായിരുന്നു. ആറ്റിങ്ങൽ മാമത്ത് പെട്രോൾ പമ്പിന് സമീപത്ത് വച്ച് കെഎസ്ആർടിഎസ് ബസ്സിന് നേരെ കല്ലെറിഞ്ഞ സംഭത്തിലെ പ്രതികളും ഇന്ന് പിടിയിലായിട്ടുണ്ട്. ആറ്റിങ്ങൽ കോരാണി 18 മൈൽ സ്വദേശികളായ മുഹമ്മദ് അസ്സലാം (20), മുഹമ്മദ് തൗഫീഖ് (19) എന്നിവരാണ് പിടിയിലായത്. ഇരുചക്ര വാഹനത്തിൽ എത്തിയ പ്രതികൾ മാമം പെട്രോൾ പമ്പിന് സമീപത്ത് വെച്ച് കെഎസ്ആർടിസി ബസ്സിന് നേരെ കല്ലെറിയുകയായിരുന്നു. മുൻവശത്തെ ഗ്ലാസ് തകർന്ന് ഗ്ലാസ് ചില്ലുകൾ ദേഹത്ത് തറച്ച് ബസിന്‍റെ ഡ്രൈവര്‍ക്ക് പരിക്ക് പറ്റിയിരുന്നു. ആറ്റിങ്ങൽ സി ഐ പ്രതാപചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ മാമം ഭാഗത്തുനിന്നും അറസ്റ്റ് ചെയ്തത്.
ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 221 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 1809 ആയി. വിവിധ ജില്ലകളില്‍ അറസ്റ്റിലായവരുടെ എണ്ണം: തിരുവനന്തപുരം സിറ്റി - 52, തിരുവനന്തപുരം റൂറല്‍ - 152, കൊല്ലം സിറ്റി - 191, കൊല്ലം റൂറല്‍ - 109, പത്തനംതിട്ട - 137, ആലപ്പുഴ - 73, കോട്ടയം - 387, ഇടുക്കി - 30, എറണാകുളം സിറ്റി - 65, എറണാകുളം റൂറല്‍ - 47, തൃശൂര്‍ സിറ്റി - 12, തൃശൂര്‍ റൂറല്‍ - 21, പാലക്കാട് - 77, മലപ്പുറം - 165 , കോഴിക്കോട് സിറ്റി - 37, കോഴിക്കോട് റൂറല്‍ - 23, വയനാട് - 114, കണ്ണൂര്‍ സിറ്റി - 52, കണ്ണൂര്‍ റൂറല്‍ - 12, കാസര്‍ഗോഡ് - 53.
Read More : പിഎഫ്ഐ കണ്ണൂർ ജില്ലാ പ്രസിഡന്റടക്കം അറസ്റ്റിൽ, ഹർത്താലിൽ ആക്രമണത്തിന് ആഹ്വാനംചെയ്തെന്ന് കണ്ടെത്തൽ