ഐസ്ക്രീം വാഗ്ദാനം ചെയ്ത് ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; 60കാരൻ അറസ്റ്റിൽ
പെൺകുട്ടിയുടെ വീടിനടുത്ത് പലചരക്ക് കട നടത്തുന്ന ആളാണ് പിടിയിലായ ഷുക്കൂർ. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് സ്കൂളിൽ നിന്ന് മടങ്ങിയെത്തിയശേഷം സാധനങ്ങൾ വാങ്ങാൻ കടയിൽ എത്തിയപ്പോഴാണ് പീഡന ശ്രമം നടന്നെന്നാണ് പരാതി.
തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച അറുപതുകാരൻ അറസ്റ്റിൽ. ഐസ്ക്രീം നൽകാമെന്ന് പറഞ്ഞ് കടക്കുള്ളിലേക്ക് വിളിച്ചുകയറ്റിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. കടയുടമയായ ഷുക്കൂർ പിടിയിലായി. ഭിന്നശേഷിക്കാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിക്ക് നേരെയാണ് വയോധികന്റെ ലൈംഗികാക്രമണമുണ്ടായത്.
പെൺകുട്ടിയുടെ വീടിനടുത്ത് പലചരക്ക് കട നടത്തുന്ന ആളാണ് പിടിയിലായ ഷുക്കൂർ. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് സ്കൂളിൽ നിന്ന് മടങ്ങിയെത്തിയശേഷം സാധനങ്ങൾ വാങ്ങാൻ കടയിൽ എത്തിയപ്പോഴാണ് പീഡന ശ്രമം നടന്നെന്നാണ് പരാതി. വിവിധ നിറങ്ങളിലുള്ള ഐസ്ക്രീം നൽകാമെന്ന് പറഞ്ഞ് കുട്ടിയെ കടയ്ക്ക് ഉള്ളിലേക്ക് വിളിച്ച് ഉപദ്രവിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തത് കൊണ്ട് അന്വേഷിച്ചെത്തിയ അമ്മ സംഭവമറിഞ്ഞ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഇതിനിടെ സംഭവ സ്ഥലത്ത് നിന്ന് തന്ത്രത്തിൽ രക്ഷപ്പെട്ട അറുപതുകാരൻ കഴിഞ്ഞ ദിവസം വർക്കല വള്ളക്കടവിൽ വച്ച് പൊലീസിന്റെ വലയിൽ വീണു. അന്വേഷണത്തിന്റെ ഭാഗമായി പെൺകുട്ടിയുടെ വസ്ത്രങ്ങളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിദ്യാർത്ഥിയുടേയും അമ്മയുടേയും മൊഴിയിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ക്യാൻസർ രോഗിയായ കുഞ്ഞിന്റെ പേരിൽ ബക്കറ്റ് പിരിവ്, പണവുമായി ബാറിൽ; മൂന്നംഗ തട്ടിപ്പ് സംഘം പിടിയിൽ
തിരുവനന്തപുരം: ആർസിസിയിൽ ചികിത്സയിലുള്ള ഒരു വയസ്സുകാരിയുടെ ചിത്രം വച്ച് അനധികൃത പണപ്പിരിവ് നടത്തിയ സംഘം പാലായിൽ അറസ്റ്റിൽ. പിരിച്ച പണവുമായി ഉടൻ തന്നെ ബാറിൽ കയറി മദ്യപിക്കാൻ കയറിയതോടെയാണ് തട്ടിപ്പു സംഘത്തിന് പിടിവീണത്. രക്താർബുദം ബാധിച്ച് തിരുവനന്തപുരം ആർ സി സിയിൽ ചികിത്സയിൽ കഴിയുന്ന കൊല്ലം പന്മന സ്വദേശിനിയായ ഒരു വയസ്സുകാരിയുടെ ചിത്രം ഉപയോഗിച്ചായിരുന്നു മൂന്നംഗ സംഘത്തിന്റെ തട്ടിപ്പ്.
കുഞ്ഞിന്റെ അച്ഛൻ ചികിൽസയ്ക്ക് സഹായം തേടി ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ഈ കുറിപ്പിനൊപ്പമുള്ള ചിത്രം വച്ചാണ് തട്ടിപ്പു സംഘം ഫ്ളക്സ് അടിച്ച് നാട്ടുകാർക്കിടയിൽ ബക്കറ്റ് പിരിവ് നടത്തിയത്. മലപ്പുറം ചെമ്മൻകടവ് സ്വദേശി സഫീർ, കോട്ടയം ഒളശ സ്വദേശി ലെനിൽ, ചെങ്ങളം സ്വദേശി ജോമോൻ എന്നിവരാണ് തട്ടിപ്പ് നടത്തിയത്. പിരിഞ്ഞു കിട്ടിയ പണവുമായി സംഘം ബാറിൽ കയറി.
ബാറിൽ വച്ച് മൂവർ സംഘത്തെ കണ്ട നാട്ടുകാരിൽ ഒരാളാണ് സംശയം തോന്നി പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് കുട്ടിയുടെ പിതാവുമായി ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് മൂവർ സംഘത്തിന്റെ തട്ടിപ്പ് വ്യക്തമായത്. ചോദ്യം ചെയ്യലിൽ മുമ്പും സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് സംഘം പൊലീസിനോട് സമ്മതിച്ചു. അറസ്റ്റിലായ സഫീർ കഞ്ചാവ് കേസിൽ പിടികിട്ടാപ്പുള്ളിയാണെന്ന് പൊലീസ് പറഞ്ഞു. പാലാ ഇൻസ്പെക്ടർ കെ.പി. തോംസണും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.