കഴിഞ്ഞ ജനുവരി 23നാണ് കടയ്ക്കൽ സ്വദേശിനിയായ എട്ടാംക്ലാസുകാരി ആത്മഹത്യ ചെയ്തത്. പോസ്റ്റുമോര്‍ട്ടം നടത്തി പെണ്‍കുട്ടി പീഡനത്തിനരയായെന്ന് കണ്ടെത്തിയിട്ടും പൊലീസ് അന്വേഷിച്ചില്ലെന്ന് രക്ഷിതാക്കള്‍.

കൊല്ലം: കൊല്ലം കടയ്ക്കലില്‍ ആത്മഹത്യ ചെയ്ത പട്ടികജാതിക്കാരിയായ പതിമൂന്നുകാരി ലൈംഗിക പീഡനത്തിനിരയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി .

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ജനുവരി 23നാണ് കടയ്ക്കൽ സ്വദേശിനിയായ എട്ടാംക്ലാസുകാരി ആത്മഹത്യ ചെയ്തത്. വീടിനുള്ളില്‍ തൂങ്ങിനിന്ന കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്നുളള പോസ്റ്റമോര്‍ട്ടം പരിശോധനയിലാണ് പീഡനത്തിനരയായെന്ന വിവരം കണ്ടെത്തിയത്. മരണത്തിന് തൊട്ടു മുന്പുള്ള ദിവസങ്ങളില്‍ വരെ പീഡനം നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. എന്നാൽ റിപ്പോര്‍ട്ട് കിട്ടി ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് നടപടി ഉണ്ടാകുന്നില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി.

അതേസമയം കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരെയും സംശയമുളളവരേയും വിളിച്ചുവരുത്തി തെളിവെടുത്തു എന്നാണ് പൊലീസ് പറയുന്നത്. ശാസ്ത്രീയ പരിശോധനകളുടെ ഭാഗമായി ഡി എന്‍ എ പരിശോധനക്കും അയച്ചിട്ടുണ്ടെന്ന് അന്വേഷണ ചുമതലയുള്ള പുനലൂര്‍ ഡിവൈഎസ്പി അറിയിച്ചു