തലസ്ഥാനത്ത് പിടിയിലായത് 94 വാറണ്ട് പ്രതികളും 13 പിടികിട്ടാപ്പുള്ളികളും; നാല് മണിക്കൂർ നീണ്ട മിന്നൽ പരിശോധന
94 വാറണ്ട് പ്രതികളും 13 പിടികിട്ടാപ്പുള്ളികളുമാണ് പിടിയിലായത്. പുലര്‍ച്ചെ അഞ്ച് മണിക്ക് തിരുവനന്തപുരം റൂറലിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് 107 പേരും പിടിയിലായത്.
തിരുവനന്തപുരം : തിരുവനന്തപുരം റൂറലിൽ നാല് മണിക്കൂറിനിടെ 107 ഗുണ്ടകളെ അറസ്റ്റ് ചെയ്ത് പൊലീസ്. 94 വാറണ്ട് പ്രതികളും 13 പിടികിട്ടാപ്പുള്ളികളുമാണ് പിടിയിലായത്. പുലര്‍ച്ചെ അഞ്ച് മണിക്ക് തിരുവനന്തപുരം റൂറലിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് 107 പേരും പിടിയിലായത്. കോടതിയേയും പൊലീസിനേയും കബളിപ്പിച്ച് മുങ്ങി നടന്ന പ്രതികളാണ് പിടിയിലായത്. റൂറൽ എസ്പി ശിൽപ്പ ദേവയ്യയുടെ നേതൃത്വത്തിലായിരുന്നു ഗുണ്ടാവേട്ട.
രാവിലെ ഒമ്പത് വരെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും പരിശോധനയുണ്ടായി. ഗുണ്ടകളുടെ പട്ടിക തയ്യാറാക്കിയായിരുന്നു മിന്നൽ റെയ്ഡ്. പിടിയിലായവരിൽ ഗുരുതര കുറ്റകൃത്യം ചെയ്തവരെ പൂജപ്പുര ജയിലിലേക്ക് മാറ്റി. അഞ്ച് സബ് ഡിവിഷണൽ ഓഫീസര്‍മാരും 38 എസ്എച്ച്ഒമാരും റെയ്ഡിൽ പങ്കെടുത്തു.
സോളാർ: ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള കേസില്‍ പി സി ജോര്‍ജ് രഹസ്യമൊഴി നല്‍കി
ക്രമസമാധാന നില ഭദ്രമാക്കുന്നതിനും ഓണാഘോഷ പരിപാടികൾ സുഗമമാക്കുന്നതിനും വേണ്ടിയായിരുന്നു ഗുണ്ടാവേട്ട. വരുംദിവസങ്ങളും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി തുടരാനാണ് പൊലീസ് തീരുമാനം. ചന്ത, ബസ് സ്റ്റാന്‍റ്, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഓണാഘോഷ പരിപാടി നടക്കുന്ന മറ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഷാഡോ ടീം ഉൾപ്പെടെയുള്ള പൊലീസിനെ വിന്യസിക്കും.
പി സി ജോര്‍ജ് രഹസ്യമൊഴി നല്‍കി
തിരുവനന്തപുരം: സോളാര്‍ പീഡനപരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള കേസില്‍ പി സി ജോര്‍ജ് രഹസ്യമൊഴി നല്‍കി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 12 ലാണ് മൊഴി നൽകിയത്. സിബിഐയുടെ അപേക്ഷ പ്രകാരമാണ് രഹസ്യമൊഴി നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് ഉമ്മന്‍ചാണ്ടി ശാരീരികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം.
അതേസമയം, സോളാർ പീഡനക്കേസിലെ സിബിഐ അന്വേഷണത്തിൽ അതൃപ്തിയുമായി പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. ലൈംഗിക പീഡനം നടത്തിയ ഉന്നതരിലേക്ക് അന്വേഷണം എത്തുന്നില്ലെന്ന് വ്യക്തമാക്കിയാണ് ഹർജി സമർപ്പിച്ചത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ 18 പേരുടെ പേരുകളുണ്ടായിട്ടും 4 പേരെ മാത്രം പ്രതിയാക്കിയാണ് സിബിഐ അന്വേഷണമെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ പ്രതിപ്പട്ടികയിലുള്ള എല്ലാവരെയും ചേർത്ത് അന്വേഷണം നടത്താൻ കോടതി നിർദ്ദേശം നൽകണമെന്നാണ് ഹർജിക്കാരിയുടെ ആവശ്യം. ആറ് കേസുകൾ രജിസ്റ്റർ ചെയ്ത സിബിഐ ഒരു കേസിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സോളാർ കേസിൽ തന്നെ സാമ്പത്തികമായും ലൈംഗികമായും ഉന്നത രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും ചൂഷണം ചെയ്തെന്നാണ് പരാതി.