പതിനേഴുകാരിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ
പീഡനത്തിന് ഇരയായ പെൺകുട്ടി ഇന്നലെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സംഭവം വിവാദമായതോടെ മനുവിനെ ഇന്നലെ രാത്രി ഡിവൈഎഫ്ഐ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
ഇടുക്കി: ഇടുക്കി നരിയമ്പാറയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. നരിയമ്പാറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മനു മനോജ് ആണ് അറസ്റ്റിലായത്. പീഡനത്തിന് ഇരയായ പെൺകുട്ടി ഇന്നലെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സംഭവം വിവാദമായതോടെ മനുവിനെ ഇന്നലെ രാത്രി ഡിവൈഎഫ്ഐ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
പീഡനത്തെ തുടർന്ന് സ്വയം തീകൊളുത്തിയ പെൺകുട്ടി 65 ശതമാനം പൊള്ളലേറ്റ നിലയിൽ ആശുപത്രിയിലാണുള്ളത്. പെൺകുട്ടി അപകടനില തരണം ചെയ്തുവെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചു. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് പെൺകുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവം കണ്ട വീട്ടുകാർ കുട്ടിയെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചു.
മൂന്ന് ദിവസം മുമ്പാണ് കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് കാണിച്ച് വീട്ടുകാർ കട്ടപ്പന പൊലീസിൽ പരാതി നൽകിയത്. നരിയമ്പാറയിലെ ഓട്ടോ ഡ്രൈവറായ മനു പീഡിപ്പിച്ചെന്നാണ് പരാതി. മൊഴിയെടുത്തപ്പോൾ കുട്ടി ഇത് ശരിവയ്ക്കുകയും ചെയ്തു. ഇതോടെ പോക്സോ ചുമത്തി മനുവിനെതിരെ കേസെടുത്തു. കുട്ടി ദളിത് വിഭാഗത്തിൽപ്പെട്ടതായതുകൊണ്ട് അതിൻപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.