ശ്രുതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തി. ദുരൂഹത നീക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ വൈറ്റ്ഫീല്‍ഡ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. 

ബെംഗളൂരു: വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിലെ (reuters) മലയാളി മാധ്യമപ്രവര്‍ത്തക (malayali journalist) ബെംഗളൂരുവില്‍ തൂങ്ങി മരിച്ച (found dead in bengaluru) സംഭവത്തില്‍ അന്വേഷണം. കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശിയായ ശ്രുതിയെയാണ് ബെംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 36 വയസായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

'റോയിട്ടേഴ്‌സ്' ബെംഗളൂരു ഓഫീസില്‍ സബ് എഡിറ്ററാണ് ശ്രുതി. ബെംഗളൂരു നല്ലൂറഹള്ളി മെഫെയറിലെ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു ശ്രുതിയും ഭര്‍ത്താവ് അനീഷും താമസിച്ചിരുന്നത്. ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം തളിപ്പറമ്പിനടുത്ത ചുഴലിയിലെ വീട്ടിലായിരുന്നു ഭര്‍ത്താവ് അനീഷ്. 

ശ്രുതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തി. ദുരൂഹത നീക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ വൈറ്റ്ഫീല്‍ഡ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഭര്‍തൃപീഡനമാണ് മരണത്തിന് കാരണമെന്ന് ചൂണ്ടികാട്ടിയാണ് ബന്ധുക്കള്‍ രംഗത്ത് എത്തിയത്. അസ്വഭാവിക മരണത്തിന് ബെംഗ്ലൂരു പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

നാട്ടില്‍നിന്ന് അമ്മ ഫോണ്‍ വിളിച്ചിട്ട് പ്രതികരണമുണ്ടാവത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബെംഗളൂരുവില്‍ എന്‍ജിനീയറായ സഹോദരന്‍ നിശാന്ത് അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റിയോട് ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് മുറിയിലെത്തി പരിശോധിച്ചത്. ഈ സമയം മുറി അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് എത്തിയപ്പോഴാണ് മുറിക്കുള്ളില്‍ ശ്രുതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

നാല് വര്‍ഷം മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. കാസര്‍കോട് വിദ്യാനഗറിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ചാലാറോഡിലെ ശമശാനത്തില്‍ സംസ്കാരം നടത്തി

ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056