മുപ്പതിനും മുപ്പത്തഞ്ചിനും ഇടയിൽ പ്രായം തോന്നിക്കുന്ന യുവതിയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. പെട്ടിയിൽ ഉടൽ ഭാഗം മാത്രമാണ് ഉണ്ടായിരുന്നത്

ലഖ്‌നൗ: ട്രെയിനിലെ ഒഴിഞ്ഞ കോച്ചിൽ യുവതിയുടെ തലയില്ലാത്ത മൃതദേഹം. ഉത്തർ പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. ഛപ്രയിൽ നിന്ന് ലഖ്‌നൗവിലേക്ക് സർവീസ് നടത്തുന്ന ഗോംതിനഗർ എക്‌സ്പ്രസിനുള്ളിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ട്രെയിൻ സ്റ്റേഷനിലെത്തിയ ശേഷം ശുചീകരണ പ്രവർത്തനങ്ങൾക്കായി എസ് വൺ സ്ലീപ്പർ കോച്ചിൽ കയറിയ ശുചീകരണ തൊഴിലാളിയാണ് ഒരു ബർത്തിന് താഴെ സംശയാസ്പദമായ രീതിയിൽ ലോഹ പെട്ടിയും ബാഗും കിടക്കുന്നത് ശ്രദ്ധിച്ചത്. ഇതിൽ അസ്വാഭാവികത തോന്നിയ അദ്ദേഹം ഉടൻ തന്നെ റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. താഴും താക്കോലും ഉപയോഗിച്ച് പൂട്ടിയിട്ട നിലയിലായിരുന്നു പെട്ടിയുണ്ടായിരുന്നത്.

Add Asianetnews as a Preferred SourcegooglePreferred

വിവരമറിഞ്ഞയുടൻ റെയിൽവേ പൊലീസും റെയിൽവേ സംരക്ഷണ സേനയും സംഭവസ്ഥലത്തേക്ക് എത്തി. കോച്ചിനുള്ളിൽ കണ്ടെത്തിയ പെട്ടി തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയുടെ ഉടൽ ഭാഗം മാത്രം അതിനുള്ളിൽ കണ്ടെത്തിയത്. ഏതാണ്ട് മുപ്പതിനും മുപ്പത്തഞ്ചിനും ഇടയിൽ പ്രായം തോന്നിക്കുന്ന യുവതിയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. പെട്ടിയിൽ ഉടൽ ഭാഗം മാത്രമാണ് ഉണ്ടായിരുന്നത്, എന്നാൽ അതിനടുത്ത് സൂക്ഷിച്ചിരുന്ന ബാഗ് തുറന്നപ്പോൾ അതിൽ പോളിത്തീൻ കവറുകളിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ കൈകളും കാലുകളും കണ്ടെത്തുകയായിരുന്നു. നിലവിൽ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്, ഒപ്പം കൊല്ലപ്പെട്ടതാരാണെന്ന് തിരിച്ചറിയാനുള്ള തീവ്രശ്രമത്തിലാണ് പൊലീസുള്ളത്.

മേയ് 17 ഞായറാഴ്ചയാണ് ഗോംതിനഗർ എക്‌സ്പ്രസിന്റെ എസ്‌ വൺ കോച്ചിൽ നിന്ന് സംശയാസ്പദമായ രീതിയിൽ പെട്ടിയും ബാഗും കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാൻ വിവിധ മാർഗങ്ങളിലൂടെ ശ്രമിച്ചെങ്കിലും ഇതുവരെ അതിന് സാധിച്ചിട്ടില്ലെന്ന് പൊലീസ് വിശദമാക്കുന്നത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. യുവതിയെ തിരിച്ചറിയുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിട്ടുണ്ടെന്നും മറ്റ് നിയമപരമായ നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. കൊലപാതകം ചെയ്തത് ആരാണെന്നും മൃതദേഹം ട്രെയിനിൽ ഉപേക്ഷിച്ചത് ആരാണെന്നും കണ്ടെത്താനായി റെയിൽവേ സ്റ്റേഷനുകളിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. കൂടാതെ ഈ റൂട്ടിൽ യാത്ര ചെയ്ത യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുകയും അടുത്തുള്ള ജില്ലകളിലും സംസ്ഥാനങ്ങളിലും ഈ പ്രായത്തിലുള്ള സ്ത്രീകളെ കാണാതായതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം