ലോക്ക് ഡൗണ്‍ പൂട്ടുപൊളിച്ച് കള്ളന്‍മാര്‍; ആലുവയിൽ അടച്ചിട്ട കടകളിൽ മോഷണം
ആലുവ നഗരമധ്യത്തിലെ എസ്ബിഐ ഉപഭോക്തൃകേന്ദ്രത്തിലും സമീപത്തെ പലചരക്കുകടയിലുമാണ് മോഷണം നടന്നത്
കൊച്ചി: കൊച്ചിയില്‍ ലോക്ക് ഡൗൺ അവസരമാക്കി മോഷ്ടാക്കൾ. ആലുവയിൽ അടച്ചിട്ട കടകളിൽ നിന്ന് ലാപ്‍ടോപ്പും പണവും മോഷണം പോയി. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ആലുവ നഗരമധ്യത്തിലെ എസ്ബിഐ ഉപഭോക്തൃകേന്ദ്രത്തിലും സമീപത്തെ പലചരക്കുകടയിലുമാണ് മോഷണം നടന്നത്. രണ്ട് സ്ഥാപനങ്ങളുടേയും താഴ് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. ആലുവ സ്വദേശി ബദറുദ്ദീൻ നടത്തുന്ന സേവനകേന്ദ്രത്തിൽ നിന്ന് ലാപ്‍ടോപ്പും 15,000 രൂപയും കവർന്നു. തൊട്ടടുത്തുള്ള എംഎം സ്റ്റോഴ്സ് എന്ന പലചരക്കുകടയിൽ നിന്ന് 3500 രൂപയും മോഷ്ടിച്ചു. ലോക്ക് ഡൗൺ ഇളവ് വന്നതിന് ശേഷം കഴിഞ്ഞ ദിവസം ഈ രണ്ട് സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിച്ചിരുന്നു.
സമീപത്തുള്ള മൊബൈൽ ഹബ്ബിന്റെ താഴ് തകർത്തെങ്കിലും ഇവിടെ നിന്ന് ഒന്നും മോഷണം പോയിട്ടില്ല. പുലർച്ചെയാണ് മോഷണം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷണം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ആലുവ സിഐ സൈജു കെ പോളിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Read more: അര്‍ണാബ് ഗോസ്വാമിയെയും ഭാര്യയെയും ആക്രമിച്ച സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍