230 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുകയായിരുന്ന റോള്‍സ് റോയ്സ് കാറിന്‍റെ ഡ്രൈവറുടെ പിഴവാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് വിശദമാക്കുന്നത്

ദില്ലി: യു ടേണ്‍ എടുക്കുകയായിരുന്ന ടാങ്കര്‍ ലോറിയിലേക്ക് പാഞ്ഞ് കയറി റോള്‍സ് റോയ്സ് കാര്‍. ടാങ്കര്‍ ലോറിയിലെ ഡ്രൈവറും സഹായിയും കൊല്ലപ്പെട്ടു. ദില്ലി മുംബൈ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. 230 കിലോമീറ്റര്‍ വേഗതയിലായിരുന്നു അപകട സമയത്ത് റോള്‍സ് റോയ്സ് കാര്‍ സഞ്ചരിച്ചിരുന്നത്. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായി തകര്‍ന്ന റോള്‍സ് റോയ്സ് കാറിലെ യാത്രക്കാര്‍ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്.

റോള്‍സ് റോയ്സ് കാറിന്‍റെ ഡ്രൈവറുടെ പിഴവാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നൂഹ് പൊലീസ് സൂപ്രണ്ട് നരേന്ദ്ര ബിജാര്‍ണിയ പ്രതികരിക്കുന്നത്. ഒന്നിന് പുറകെ ഒന്നായി പൊയ്ക്കൊണ്ടിരുന്ന 14 വാഹനങ്ങളുടെ ഇടയില്‍ നിന്ന് പെട്ടന്ന് മുന്നോട്ടേയ്ക്ക് കയറാനുള്ള ശ്രമമാണ് ദുരന്തത്തില്‍ കലാശിച്ചത്. യു ടേണ്‍ എടുക്കാനൊരുങ്ങിയ ടാങ്കര്‍ ലോറിയിലേക്ക് അമിത വേഗത്തിലെത്തിയ റോള്‍സ് റോയിസ് കാര്‍ ഇടിച്ച് കയറുകയായിരുന്നു.

പ്രമുഖ വ്യവസായിയും കൂബര്‍ ഗ്രൂപ്പ് ഡയറക്ടറുമായ വികാസ് മാലു സഞ്ചരിച്ച റോള്‍സ് റോയിസാണ് അപകടത്തിന് കാരണമാക്കിയത്. വികാസ് മാലുവിനും ഒപ്പമുണ്ടായിരുന്നവര്‍ക്കും അപകടത്തില്‍ ഗുരുതര പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഉമ്രിക്ക് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ റോള്‍സ് റോയിസിന് തീ പിടിച്ചു. എന്നാല്‍ കാറിലുണ്ടായിരുന്നവരെ പിന്നാലെയുണ്ടായിരുന്ന ബന്ധുക്കളുടെ കാറിലുണ്ടായിരുന്നവര്‍ പുറത്തെടുക്കുകയായിരുന്നു.

ഉത്തര്‍ പ്രദേശ് സ്വദേശികളായ ടാങ്കര്‍ ലോറി ഡ്രാവര്‍ റാം പ്രീതും സഹായി കുല്‍ദീപുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ചണ്ഡിഗഡ് സ്വദേശികളായ ദിവ്യ, തബ്സീര്‍, ദില്ലി സ്വദേശിയായ വികാസ് എന്നിവരാണ് റോള്‍സ് റോയിസിലെ യാത്രക്കാര്‍. ഇവരെ ഗുരുഗ്രാമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം