സനു മോഹൻ 6 ദിവസമായി കൊല്ലൂരിലെ ഹോട്ടലിൽ, സിസിടിവി ദൃശ്യം പുറത്തുവിട്ട് പൊലീസ്
പതിമൂന്ന് വയസ്സുകാരി വൈഗ ദുരൂഹ സാഹചര്യത്തിൽ മുങ്ങി മരിച്ചിട്ട് ഇന്നേക്ക് 26 ദിവസങ്ങൾ പിന്നിടുകയാണ്. മരണത്തിലെ ദുരൂഹതകൾ നീക്കാനോ ഒളിവിൽ പോയ പിതാവ് സനുമോഹനെ കണ്ടെത്താനോ പോലീസിനായിരുന്നില്ല. കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനിരിക്കെയാണ് മൂകാംബികയിൽ നിന്ന് കൊച്ചി സിറ്റി പോലീസിന് നിർണായക വിവരം ലഭിക്കുന്നത്.
കൊച്ചി: എറണാകുളം മുട്ടാർ പുഴയിൽ ദുരൂഹ സാഹചര്യത്തിൽ മുങ്ങി മരിച്ച വൈഗയുടെ പിതാവ് സനു മോഹനെ കണ്ടെത്താൻ മൂകാംബികയിൽ വ്യാപക തെരച്ചിൽ. മൂകാംബിക കൊല്ലൂരിലെ ഹോട്ടലിൽ നിന്ന് കടന്നുകളഞ്ഞ സനുമോഹനെ ഉടൻ പിടികൂടുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർ സി എച്ച് നാഗരാജു പറഞ്ഞു. സനു മോഹൻ പിടിയിലാകുന്നതോടെ വൈഗയുടെ മരണത്തിലെ ദുരൂഹതകൾ നീക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. സനു മോഹന്‍റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടു.
പതിമൂന്ന് വയസ്സുകാരി വൈഗ ദുരൂഹ സാഹചര്യത്തിൽ മുങ്ങി മരിച്ചിട്ട് ഇന്നേക്ക് 26 ദിവസങ്ങൾ പിന്നിടുകയാണ്. മരണത്തിലെ ദുരൂഹതകൾ നീക്കാനോ ഒളിവിൽ പോയ പിതാവ് സനുമോഹനെ കണ്ടെത്താനോ പോലീസിനായിരുന്നില്ല. കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനിരിക്കെയാണ് മൂകാംബികയിൽ നിന്ന് കൊച്ചി സിറ്റി പോലീസിന് നിർണായക വിവരം ലഭിക്കുന്നത്.
ആറ് ദിവസമായി മൂകാംബിക ക്ഷേത്രത്തിന് സമീപമുള്ള ഹോട്ടലിലാലണ് സനുമോഹൻ ഉണ്ടായിരുന്നത്. റൂം വാടക നൽകാതെ ഇന്നലെ രാവിലെയാണ് സനുമോഹൻ ഇവിടെ നിന്ന് കടന്നു കളഞ്ഞത്. ഹോട്ടലിൽ നൽകിയ ആധാർ കാർഡിൽ നിന്നാണ് കേരള പോലീസ് തിരയുന്ന സനുമോഹനാണിതെന്ന് ഹോട്ടലിലെ ജീവനക്കാർ തിരിച്ചറിഞ്ഞത്
മൂകാംബികയിലെത്തിയ കൊച്ചിയിൽ നിന്നുള്ള അന്വേഷണ സംഘം കർണാടക പോലീസിന്‍റെ സഹായത്തോടെയാണ് തിരച്ചിൽ നടത്തുന്നത്. കർണാടകയിലെ റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും ജാഗ്രത നിർദേശം നൽകി.
സനുമോഹൻ മൂകാംബികയിൽ തന്നെയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. സനുമോഹനെ കണ്ടെത്താൻ നാല് ഭാഷകളിൽ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.